എബൌട്ടേൺ
Thursday, October 14, 2010
അയനം സിനിമയുടെ ഷൂട്ടിങ്ങ് പന്തല്ലൂക്കാരൻ ജെയിംസേട്ടന്റെ വീട്ടിൽ വച്ച് നടക്കുമ്പോൾ ഞാൻ ബോയ്സിൽ എട്ടിൽ പഠിക്കുകയാണ്.
‘എന്തൂട്ടാ മമ്മുട്ടിയുടെ ആ ഒരു ഗെറ്റപ്പ്, ഓഹ്!!! എന്തിറ്റാ ശോഭനേടെ ഒരു ശോഭ!!, എന്താ ശ്രീവിദ്യയുടെ ഒരു എടുപ്പ്!! ’ എന്നൊക്കെയുള്ള ഡയലോഗുകൾ കേട്ടിട്ട് ആൺപെൺ വ്യത്യാസമില്ലാതെ ചുറ്റുവട്ടത്തുള്ള ചെറുതും വലുതുമായ എല്ലാവരുടേം മനസ്സും ശരീരവും ജെയിംസേട്ടന്റെ വീടിന്റെ ഭാഗത്ത് കറങ്ങി നടക്കുകയാണ്.
പക്ഷെ, ഷൂട്ടിങ്ങ് നടക്കുന്നതിന്റെ ഏഴയലക്കത്തേക്ക് നാട്ടുകാരായ ഒരു മനുഷ്യ കുഞ്ഞിനേം പോലീസുകാർ അടുപ്പിക്കുന്നില്ല. അതുകൊണ്ട് ഷൂട്ടിങ്ങ് കാണാൻ, ജെയിംസേട്ടന്റെ വീട്ടിലുള്ളവർക്കും അവരുടെ ബന്ധുക്കൾക്കും ഡ്രൈവർ കൃഷ്ണേട്ടനും പണിക്കാരി അമ്മിണ്യേച്ചിക്കുമൊക്കെയേ പറ്റിയുള്ളൂ.
നടീനടന്മാർ റെസ്റ്റ് ചെയ്യുന്നത് ഗോൾഡൻ ബാറിനോട് ചേർന്ന ലോഡ്ജിലായിരുന്നു. ഞാൻ രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞ് പുസ്തകം കൊണ്ട് നേരെ ഗോഡൻ ബാറിന്റെ ബാൽക്കണിയിലേക്കും നോക്കി നിൽക്കുന്നതുകൊണ്ട്, വെളുത്ത പ്രീമിയർ പത്മിനിയിൽ വന്നിറങ്ങാറുള്ള മമ്മുട്ടിയേം ഗോൾഡൻ കളറിൽ മാർക്ക് ത്രീ അമ്പാസഡറിൽ വന്നിറങ്ങാറുള്ള തിലകനേം, ശോഭനേമൊക്കെ പലതവണ കണ്ടു. മമ്മുട്ടി ലോഡ്ജിന്റെ പാരപ്പറ്റിൽ നിന്ന് വെറും രണ്ടേ രണ്ടുവലി വലിച്ച് താഴോട്ടിറഞ്ഞ ഗോൾഡ് ഫ്ലേയ്ക്ക് കിങ്ങിന്റെ കുറ്റി ബൈജു രണ്ട് വലി വലിച്ച് എടുത്തുകൊണ്ടുപോയി വീട്ടിൽ സൂക്ഷിച്ച് വച്ചു. മനക്കുളങ്ങര ഇടവഴിയിൽ കൂടെ പോകുമ്പോൾ മമ്മുട്ടിയുടെ ഷർട്ടിൽ പിടിച്ച് വലിച്ചതിന് മമ്മുട്ടി ജിനുവിനെ തരക്കേടില്ലാത്ത ഒരു തെറി പറഞ്ഞു. അങ്ങിനെ എവിടെ നോക്കിയാലും ഓരോരോ സിനിമാവിശേഷങ്ങളാണ്.
അക്കാലത്ത്, കൊടകര പെട്രോള്‍ പമ്പിന്റെ പരിസരത്തുള്ള സി ക്ലാസ് വീടുകളിലെ ഗൃഹനാഥകള്‍ കുഞ്ഞിക്കുട്ടി പരാധീനങ്ങളേം കൊണ്ട് അമ്പാടി, വൃന്ദാവൻ, ദ്വാരക ത്രയങ്ങളിൽ കാലനടയായി പോയി ഹിറ്റ് സിനിമകള്‍ സി ക്ലാസിനിരുന്ന് കണ്ടിരുന്ന കാലമാണ്.
വല്യമ്മയാണ് അന്ന് ഗ്രൂപ്പ് ലീഡർ. ‘നടക്കിനെടീ പിള്ളാരേ..’ എന്ന് പറഞ്ഞ്, “കോഴിക്കൂട് അടച്ചില്ലേഡീ??” എന്ന് റീകൺഫേമും ചെയ്ത് രണ്ടുമുഴം നീട്ടത്തില്‍ നടുഭാഗം പിച്ചള കളറുള്ള, കറുത്ത സുന മുന്നോട്ടും പിറകോട്ടും നീക്കി കത്തിച്ചിരുന്ന എവറെഡി ടോര്‍ച്ചും കൊണ്ട് നടക്കുന്ന വല്ല്യമ്മക്ക് ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ച് അമ്മയും രത്നാവതി ചേച്ചിയും പിറകില്‍ ഞങ്ങളും ചെറുകൂട്ടമായി നടക്കും. സാധാരണയായി വീട്ടില്‍ നിന്നും ആണുങ്ങള്‍ ആരും കൂടെ വരിലില്ല. (ഞാനും ഷാജിയും പോയിരുന്നു!).
അങ്ങിനെ ഷൂട്ടിങ്ങ് കാണാനുള്ള മോഹം മുത്ത പെൺപടകളുടെ അഭ്യർത്ഥന മാനിച്ച്, കൊണ്ടുപോകാൻ വല്യമ്മ സമ്മതിച്ചു. ഞാൻ പകലുമുഴുവൻ ആ ഭാഗത്ത് തന്നെ ആയതുകൊണ്ടും വല്യമ്മയുടെ കൂടെ പോകേണ്ട എന്ന് വച്ചതായിരുന്നു. പക്ഷെ, വല്ല്യമ്മയുടെ മിടുക്കുകൊണ്ട് പോലീസുകാർ ഷൂട്ടിങ്ങ് കാണിക്കാൻ കടത്തിവിടുകയാണെങ്കിൽ കണ്ടേക്കാം എന്ന് കരുതി ഞാനും കൂടെ പോയി.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴും ഞങ്ങൾക്കൊന്നും മൂന്നര വയസ്സ് തികഞ്ഞിട്ടില്ല എന്ന് പറഞ്ഞ്, വല്യമ്മ എത്രയോ തവണ തീയറ്ററിൽ ടിക്കറ്റ് വാങ്ങുന്നവരുമായി അലമ്പുണ്ടാക്കി, ഞങ്ങളെ അകത്തിരിത്തിയിട്ടുണ്ട്. ഒരിക്കൽ, മുപ്പത്തഞ്ച് വയസ്സിൽ താഴെയല്ല, മൂന്നരവയസ്സിൽ താഴെയുള്ളവർക്കാണ് ടിക്കറ്റ് വേണ്ടാത്തെ... ഇവരെ ഒരു നിലക്കും ടിക്കറ്റെടുക്കാതെ അകത്ത് കയറാൻ പറ്റില്ല എന്ന് പറഞ്ഞ അമ്പാടി കണ്ണനോട് “എന്നാ സിനിമ കഴിയും വരെ നീ എന്റെ ക്ടാങ്ങളെ നോക്കിക്കോ. പക്ഷെ, തിരിച്ച് വരുമ്പം എനിക്കിവരെ തിരിച്ച് തന്നില്ലെ ഡാഷേ... അപ്പോൾ നിനക്ക് ഞാൻ ആരാന്നുള്ളത് കാണിച്ച് തരാം!!“ എന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷം അമ്പാടി കണ്ണൻ വല്യമ്മയെ കണ്ടാൽ പിന്നെ ഒരിക്കലും ആളെ എണ്ണാറില്ല.
ഒരു ആറര നേരത്ത് വല്യമ്മ മുന്നിലായി ഒരു ജാഥ, ബാറിന്റെ പിറകിലുള്ള ഇടവഴിയിലൂടെ ജെയിംസേട്ടന്റെ വീട്ടിലേക്ക് നീങ്ങി. വെമ്പനാട്ടെ പറമ്പും കുഞ്ഞറതേട്ടന്റെ പറമ്പും കടന്ന് പോയി പോയി, ജാഥ ജെയിംസേട്ടന്റെ ഗേയ്റ്റിനരികെ വന്നു നിന്നു.
ജാഥയെ കണ്ട പോലീസുകാരൻ ഒരു ‘പുഞ്ഞഭാവത്തോടെ‘ വല്യമ്മയോട് ചോദിച്ചു.
“എങ്ങടാ അമ്മായ്‌യേ?”
“ഷൂട്ടിങ്ങ് കാണാൻ!” വല്യമ്മ ഭയങ്കര കോൺഫിഡൻസിലായിരുന്നു.
“എന്നാൽ ഒരു പായയും രണ്ടുമൂന്ന് തലോണയും കൂടെ എടുക്കായിരുന്നില്ലേ? ഷൂട്ടിങ്ങ് നടക്കുന്നോടത്ത് താഴെ വിരിച്ച് സൌകര്യം പോലെ ഇരുന്നും കിടന്നും വിശാലമായി കാണാമായിരുന്നൂല്ലോ!!“
അതുകേട്ട് അവിടെ നിന്നിരുന്ന പോലീസുകാരും ജെനറേറ്ററിന്റെ സൈഡിൽ നിന്നിരുന്നവരും സിനിമാക്കാരുടെ സിൽബന്ധികളും ഉൾപെടെ എല്ലാ പേട്ടകളും പൊട്ടിച്ചിരിച്ചു.
സംഗതി അമ്പാടി കണ്ണനെ വല്യമ്മക്ക് വിഷയമല്ലായിരുന്നെങ്കിലും, പോലീസുകാരന്റെ ആ ഡയലോഗിൽ പതറിയ വല്ല്യമ്മ രണ്ട് സെക്കന്റ് വച്ച് ഓരോരുത്തരേം ഒന്ന് നോക്കി. എന്നിട്ട് എല്ലാവരോടുമായി വല്യമ്മ ‘ബാ പോവാം!‘ എന്ന് മാത്രം പറഞ്ഞ് അബൌട്ടേണടിച്ച് ഒറ്റപ്പോരലായിരുന്നു പിന്നെ!
ഈച്ചറോളിൽ, നാണം കൊണ്ട് മൂടി, മുഖം പൊത്തി ചമ്മി നാശമായി തിരിച്ച് പോകുന്ന പെൺകൂട്ടത്തിൽ നിന്ന് ‘ഐ വാസ് നോട്ട് ഇൻ ദിസ് ഗ്രൂപ്പ്’ എന്നറോളിൽ ഞാൻ പതുക്കെ മാറി നിന്നു.
ഈ സംഭവം നടന്നിട്ട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞു. എത്രയോ കോമൺ വെൽത്ത് ഗെയിമുകൾ, ഓളിപിക്സുകൾ, വേൾഡ് കപ്പുകൾ കഴിഞ്ഞുപോയി! മാരുതിക്കാറ് കണ്ടാൽ എണ്ണം പിടിച്ചിരുന്ന ഞാൻ റോൾസ് റോയ്സ് കണ്ടാലും എണ്ണം പിടിക്കാതായി. മീശരോമങ്ങളുടെ ലാഞ്ചന പോലുമില്ലാതെ കിടന്നിരുന്ന എന്റെ മേൽചുണ്ടിൽ എനിക്ക് കുനുകുനെ രോമങ്ങൾ മുളച്ചു, തഴച്ചു, ദാണ്ടെ ഇപ്പോൾ ചിലതെല്ലാം നിർദ്ദാക്ഷിണ്യം നരക്കുകേം ചെയ്തു.
എങ്കിലും സിനിമാ ഷൂട്ടിങ്ങ് കാണാൻ പോകുക, സിനിമാക്കാരെക്കാണാൻ പോകുക എന്നൊക്കെ കേട്ടാൽ മനസ്സ് വീണ്ടും എട്ടാംക്ലാസുകാരനാവുകയും എന്റെ വല്യമ്മയുടെ അയനം എബൌട്ടേണിനെ കുറിച്ചും ഓർമ്മവരികയും അപ്പോൾ മുതൽ മനസ്സ് “വേണ്ട്രാ.. വേണ്ട്രാ..” എന്ന് പറഞ്ഞുതുടങ്ങുകേം ചെയ്യും.
സംവിധായകൻ രഞ്ജിത്തും ജയരാജും ദുബായിൽ വരുന്നുണ്ട് എന്ന് ബ്ലോഗ് വഴി പരിചയമായ മോജിത്ത് പറഞ്ഞപ്പോൾ സംഗതി ‘ദുബായ് വരുമ്പോൾ കാണാം‘ എന്ന് ഒരിക്കൽ രജ്ഞിയേട്ടൻ (ആകെ ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ... എന്നാലും ഞാനിപ്പോൾ അങ്ങിനെയൊക്കെയേ വിളിക്കൂ. ഞങ്ങൾ തമ്മിൽ ഭയങ്കര ഇരിപ്പാണെന്ന് വായിക്കുന്നവർക്ക് തോന്നുന്നെങ്കിൽ എന്തിന് കുറക്കണം?) ആൾടെ ഘനഗംഭീരൻ ശബ്ദത്തിൽ എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും, കാണാൻ പോകാൻ സത്യം പറഞ്ഞാൽ പോകണോ വേണ്ടയോ എന്ന കാര്യത്തിൽ മനസ്സ് 50:50 ആയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11: 40 ന് മോജിത്തിന്റെ മൊബൈലീന്ന് ഒരു കോൾ.
“രാത്രി പന്ത്രണ്ട് മണിക്ക് വിളിച്ചെണീപ്പിച്ച് പറയേണ്ട കാര്യമൊന്നുമല്ല, എങ്കിലും നാളെ ഒന്ന് കാണണം ട്ടാ” എന്ന് അപ്രത്തുന്ന് ഘനഗംഭീര ശബ്ദത്തിൽ, പുലി!
ഷാർജ്ജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വൈകീട്ട് 8 മണിക്ക് എന്തോ പരിപാടിയുണ്ട്. അവിടെ പോയി മുട്ടാം എന്നായിരുന്നു മോജിത്തിന്റെ വക പ്ലാൻ. പക്ഷെ, ഹരിലാൽ ഓഫീസിൽ വന്നപ്പോൾ, ആളെ അങ്ങിനെയൊന്നും കണ്ടാൽ പോരാ സ്വൈര്യമായി ഇരുന്ന് വർത്താനം പറയണമെങ്കിൽ അജ്മാനിൽ പോകുന്നതാണ് ബെറ്റർ എന്ന് പറഞ്ഞ് പരിപാടി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കുട്ടേട്ടന്റെ താര ജ്വല്ലേഴ്സിന്റെ ഉത്ഘാടനത്തിനാണല്ലോ ഇരുവരും പത്മപ്രിയയും വന്നത്. ഞാനോർത്തു, ഒരുവെടിക്ക് മൂന്ന് പക്ഷി. അവിടെ ചെല്ലുമ്പോൾ മനാമ ഹൈപ്പറിന്റെ മുൻപിൽ കൊടകര ഷഷ്ഠിയുടെ ആൾ. പാവപ്പെട്ട ഗൾഫുകാർ എല്ലാവരും മൊബൈലും പൊക്കിപിടിച്ച് പത്മപ്രിയയെ ആവാഹിക്കുകയാണ്. പൊരിഞ്ഞ ഇടി! ഇടിക്ക് ഞാനും അത്ര മോശമൊന്നുമല്ല. പക്ഷെ, ഒരു സിനിമാ നടിയെ ഇടികൂടി കാണാനൊന്നും എന്നെ കിട്ടില്ല. അത് പണ്ട്!
കടക്കകത്ത് നിൽക്കുന്ന രഞ്ജിയേട്ടന്റെ അടുത്തെത്താൻ തിക്കണോ വേണ്ടയോ എന്ന റോളിലുള്ള എന്റെ നില്പ് കണ്ട് ഒരാൾ പറഞ്ഞു:
“എന്തിനാഷ്ടാ ഇങ്ങിനെ തിരക്കുണ്ടാക്കാൻ പോണേ? താഴെ പോയി നിന്നാൽ പത്മപ്രിയ കാറിൽ കേറാൻ നേരം കണ്ടൂടേ?“.
‘പോയേരാ അവടന്ന്! ‘ എന്ന് പറഞ്ഞ് ഞാൻ വീണ്ടും മുൻപോട്ട് നീങ്ങിയപ്പോൾ, വീണ്ടും ഹരിലാലേട്ടൻ. ആൾ എന്നേം പിടിച്ച് തിക്കുണ്ടാക്കി ഒരു കണക്കിന് ജ്വല്ലറിക്കകത്തേക്ക് തിരുകി കയറ്റി. എന്തായാലും ഞാനകത്തേക്ക് കയറിയ സമയം കറക്റ്റായിരുന്നു.
ഞാൻ അവിടെ ചെന്നത് കണ്ടിട്ടെന്നോണം, അതുവരെ അവിടെ നിന്നിരുന്ന രഞ്ജിത്തും പത്മപ്രിയയും ജയരാജും കൂടെ തിക്കിത്തിരിക്കി പുറത്തേക്ക് വന്ന്, ഓടി ഒരു ലാൻഡ് ക്ര്യൂയിസറിൽ കയറി ഒറ്റപ്പോക്ക്!
അതുകണ്ട്, ‘അവർ നേരെ കുട്ടേട്ടന്റെ വീട്ടിലേക്കാണ് പോയത്, അവിടെ പോയി കാണാം!‘ എന്ന് ഹരിലാൽ പറയുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വീണ്ടും അബൌട്ടേൺ ചമ്മൽ തുടങ്ങിയിരുന്നു.
ഇനിയും ഒരു പരീക്ഷണത്തിനില്ല. ഞാനവിടെ ചെല്ലുമ്പോൾ അവിടന്ന് ഓടി ഇറങ്ങുന്ന അവരെ കാണുകയും.. അവരുടെ പിന്നാലെ ഓടി ചെന്ന്... ‘അലോ.. അലോ.. ഇദ് ഞാനാ... ഇന്നലെ രാത്രി വിളിച്ചില്ലേ... കൊടകര... കൊടകര.. പുരാണം.. അതേ.. വിശാലം..‘ എന്നൊക്കെ പറഞ്ഞ്... ഛായ്...എന്തൊരു ഈച്ചറോളാവുമത്?
ഞാൻ എന്റെ കൂടെ വന്ന ഗഡികളോടായി പറഞ്ഞു. “പുള്ളി ഭയങ്കര തിരക്കിലാണ് ന്നാണ് തോന്നണ്. നമ്മുക്ക് പൂവാഡാ.. കണ്ടിട്ട് അത്യാവശ്യമൊന്നും ഇല്ലല്ലോ... പിന്നെ എപ്പോഴെങ്കിലും പറ്റിയാൽ കാണാം“
അങ്ങിനെ, വണ്ടി യു ടേണെടുത്ത് രണ്ടാമത്തെ സിഗ്നലിൽ ചോപ്പയിൽ കിടക്കുമ്പോൾ ഹരിലാലേട്ടന്റെ ഒരു കോൾ,
‘വിശാലൻ എവിടേ? ദേ ഇവിടെ രഞ്ജിയേട്ടൻ വിശാലനെ വെയ്റ്റ് ചെയ്യണൂ.. വേഗം വാ..ട്ടാ‘
എന്റെ മാതാവേ....!! സന്തോഷം കൊണ്ട് എന്റെ മനസ്സ് ഒരു ഹൈഡ്രജൻ ബലൂൺ പോലെ പൊങ്ങിപോയി.
കുട്ടേട്ടന്റെ ഫ്ലാറ്റിൽ ചെല്ലുമ്പോൾ, പുലികൾ രണ്ടും ഹരിലാലേട്ടനും വേറെ രണ്ടുപേരും, മാണി-ജോസഫ് ലയനത്തെക്കുറിച്ചും, ജോസഫിന്റെ പശുവിന്റെ കാര്യവും സിനിമയിലെ കോപ്പിയടികളെ പറ്റിയുമൊക്കെ ഒരു ജ്ജാതി പെട വിറ്റുകൾ അടിച്ച് ഇങ്ങിനെ ഇരിക്കുകയാണ്.
ഗേയ്‌റ്റടിൽ പെട്ട ബസിൽ നിന്നും ട്രെയിൻ കാണാൻ കൌതുകത്തോടെ തല പുറത്തേക്കിട്ട് നിൽക്കുന്ന കുട്ടിയെ പോലെ അവരുടെ കാച്ചലുകൾ കേട്ട് ഞാനിരുന്നു. ഒരു രക്ഷയില്ലാത്ത നമ്പറുകളാണ് പെടച്ചോണ്ടിരിക്കുന്നത്. ഇവരൊക്കെ ഇത്രക്കും ഫേയ്മസായതിൽ ഒരു അത്ഭുതവുമില്ല എന്നെനിക്ക് തോന്നി. അതിനുള്ള ക്ണാപ്പ് തലക്കകത്തുണ്ടേയ്!
വേണാട് എക്പ്രസ് കടന്നുപോകുന്ന ഒരു ഇരമ്പൽ മനസ്സിൽ. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ദേവാസുരം, നന്ദനം, കയ്യൊപ്പ്, പാലേരിമാണിക്യം എന്നൊക്കെ അവ്യക്തമായി എഴുതിയ ബോഗികൾ ചെകിടടപ്പിക്കുന്ന ശബ്ദത്തിൽ എന്റെ മനസ്സിലൂടെ കടന്നുപോയി.
“വിശാലാ ഇരിക്ക് ട്ടാ.... എന്ന് തുടങ്ങി... തിരിച്ച് പോരുമ്പോൾ എന്റെ വണ്ടിയുടെ പിറകിലെഴുതിയ “വീട് കൊടകരേല്, ജോലി ജെബലലീല്, ഡൈലി പോയി വരും!“ കണ്ട്, “മനസ്സിന്റെ യാത്രയെപ്പറ്റിയാണ് ല്ലേ?” എന്നുവരെ രഞ്ജിത്തേട്ടൻ എന്നോട് പറഞ്ഞതെല്ലാം ഒരു വാക്കുപോലും മറക്കാതെ എന്റെ മനസ്സിൽ കിടപ്പുണ്ട്.
ഇനി എന്നെങ്കിലും ആളെ കാണുമോ, എങ്ങാനും കണ്ടാൽ ആളെന്നെ ഓർക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ, കുട്ടേട്ടന്റെ ഫ്ലാറ്റിൽ വച്ച് ആളെന്നെ കെയർ ചെയ്തു. ഒരു അനിയനെ പോലെ, കുറെ നാളുകൂടി പരിചയമുള്ള സുഹൃത്തിനെ പോലെ... നമുക്കത് തന്നെ ധാരാളമല്ലേ?
ഞാനെഴുതിയ കൊടകരപുരാണം പുസ്തകം വായിച്ചതുകൊണ്ട് മാത്രമാകാം ഈ സ്നേഹം എന്നൊന്നും എനിക്ക് തോന്നുന്നില്ല. കൊടകരപുരാണം എന്ന നേരമ്പോക്ക് വഴി എനിക്ക് സുഹൃത്തുക്കളായി കിട്ടിയ, മോജിത്തും ഹരിലാലേട്ടനുമൊക്കെ എന്നെ പറ്റി പറഞ്ഞത് കേട്ടിട്ടാകാം. എന്തായാലും അങ്ങിനെ മനസ്സിൽ കുറെകാലമായി കൊണ്ടുനടക്കുന്ന വല്യമ്മേടെ ആ എബൌട്ടേൺ ഞാൻ ആ സംഭവത്തോടെ വലിച്ചെറിഞ്ഞു. ഒരുപക്ഷെ, ആളെക്കാണാതെ ഞാൻ തിരിച്ച് പോയിരുന്നെങ്കിൽ, എനിക്ക് ഇത്രേം വല്യ ഒരു സന്തോഷം മിസ്സായേനില്ലായിരുന്നോ??
