ശങ്കരേട്ടന്റെ വിശേഷങ്ങള്‍
Saturday, October 10, 2009
ഷാര്‍ജ്ജ. 1995 ഒക്ടോബര്‍ മാസം. ഞാന്‍ മുസല്ലയിലെ ഒരു വില്ലയില്‍ താമസിക്കുമ്പോഴാണ് ശ്രീ ശങ്കരേട്ടന് എന്റെ ജീവിതത്തിലെക്ക് കടന്നുവരുന്നത്.
ശങ്കരേട്ടനെ എനിക്ക് ലവ് അറ്റ് ഫസ്റ്റ് മീറ്റായിരുന്നു. നാട്ടില്‍ ടര്സ് വീടും ഹീറോ ഹോണ്ട SS ഉം വി.സി.ആറും ഒക്കെയുള്ള എല്ലുമൂത്ത ഒരു ദുബായ്ക്കാരന് ചോനോട്, വിസിറ്റ് വിസയില്‍ ജോലിയന്വേഷിച്ച് വന്ന ഒരു ബിലോ ആവറേജ് ചോച്ചെക്കന് തോന്നുന്ന ടിപ്പിക്കല്‍ ‘പാലം-നാരായണ‘ ബഹുമാനം മാത്രമായിരുന്നില്ലത്.
അമ്പത്തഞ്ചിലും നല്ല ചുറുചുറുക്കുള്ള പ്രകൃതം. കുലീനമായ പെരുമാറ്റം. നെഞ്ചത്തെ രോമമടക്കം ഡൈ അടിച്ചിരിക്കുന്നതിനാല്‍ രോമം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല. കള്ളുകുടിയില്ല, ബീഡി വലിയില്ല, പിന്നെ, എല്ലാ ഗള്ഫുകാര്ന്നന്മാക്കുമുള്ള ആ ഹൈപിച്ചിലെ കൂര്‍ക്കം വലിയും ഇല്ല. പിന്നെ ഒക്കേഷണലി, രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഡീസല്‍ എഞ്ചിനില്‍ കരട് കയറിയ പോലെയൊരു ശബ്ദത്തില്‍ ആളൊന്ന് ശ്വാസം കുടഞ്ഞ് വലിക്കും, അത്രേയുള്ളൂ.
ഇതിനൊക്കെ പുറമേ തികഞ്ഞ ഈശ്വര ഭക്തിയും!
ഭക്തിയെന്നുപറഞ്ഞാല്‍ ഒരു മാതിരി, “ഞങ്ങടെ ദൈവം മാത്രം മേഡ് ഇന്‍ ജപ്പാന്, ബാക്കിയുള്ളോര്‍ടെയെല്ലാം ചൈന!“ എന്ന സങ്കുചിത നിലപാടല്ല.
അദ്ദേഹത്തിന്റെ കണ്ണില്‍, എല്ലാ ദൈവങ്ങളും ചേടത്തി അനിയത്തി മക്കളാണ്. ശങ്കരേട്ടന്റെ പൂജാമുറിയില്‍ അഖില ലോക ദൈവങ്ങളുടെ എല്ലാവരുടേം പടങ്ങളുണ്ടായിരുന്നു. ഹിന്ദു ദൈവങ്ങളുടേം കര്‍ത്താവിന്റെയും അവരുടെ ഫാമിലിയുടേം നബി വചനങ്ങളുടേം ശ്രീബുദ്ധന്റേം പടങ്ങള്‍, പഞ്ചായത്ത് ഇലക്ഷന് പഞ്ചായത്തിന്റെ മതിലിന്മേല് വാള്പോസ്റ്റൊട്ടിച്ചോണമായിരുന്നു. അത്രക്കും മതേതരന്‍.
മഞ്ഞയും പച്ചയും ഇലകളുള്ള, ഗല്ലിയിലേക്ക് ചാഞ്ഞുനില്ക്കുന്ന ശിഖിരമുള്ള ആല്‍മണ്ട് മരത്തിന്റെ തണലില്‍ നെറ്റ് അടിച്ചുണ്ടാക്കിയ കൂട്ടില്‍ നൂറുകണക്കിന് ലൌവ് ബേഡ്സസ് ശേഖരം. അടുക്കളയോട് ചേര്‍ന്ന് വച്ച കൂട്ടില്‍ പന്ത്രണ്ട് അമ്പലപ്രാവുകള്‍. മുരിങ്ങക്കായ കൃഷി, കൈപ്പക്ക കൃഷി, തണ്ണിമത്തന് കൃഷി, കറിവേപ്പില കൃഷി, പീച്ചിങ്ങ കൃഷി! ഞാനദ്ദേഹത്തെ എന്റെ ഗുരുസ്ഥാനത്ത് ദത്തെടുക്കാന്‍ അധികം ടൈമെടുത്തില്ല.
സംഗതി ശാങ്കരേട്ടന് ആദ്യത്തെ ഒന്നുരണ്ടാഴ്ച എന്നോട് തിരിച്ചും വലിയ വാത്സല്യമൊക്കെയായിരുന്നു. അത് പിന്നെ, എന്റെ ആ വിനയം, അനുസരണ, ഹാഡ് വര്‍ക്ക്, കൃത്യനിഷ്ഠ, കാര്യഗൌരവം അതൊക്കെ ആര്‍ക്കാ ഇഷ്ടമാവാത്തെ? ;)
എനിക്കും ശങ്കരേട്ടനും കൂടാതെ അന്ന് പാലസില്‍ എന്റെ അളിയനും സിലോണ്‍ മനോഹറിന്റെ ഛായയുള്ള ഒരു സൈമേട്ടനും പേപ്പര്‍ കച്ചോടമുള്ള ഒരു ഹാജിയും പിന്നെ തോളൂര്‍ വീടുള്ള ഒരു അശോകനുമൊക്കെയുണ്ടായിരുന്നെങ്കിലും കുക്കിങ്ങ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുക്കാന്‍ എന്റേം ശങ്കരേട്ടന്റേം കയ്യിലായിരുന്നു. കുക്കിങ്ങില്‍ ശങ്കരേട്ടന് ഒരു അസിസ്റ്റന്റിന്റെ കുറവുണ്ട് എന്ന് കണ്ട് വന്നപാടെ ഞാന്‍ സ്വമേധയാ ആ ജോലി ഏറ്റെടുക്കുകയായിരുന്നു.
ആള് ബ്രേയ്ക്ക് ഫാസ്റ്റ് ഉണ്ടാക്കുമ്പോള്‍, ഞാന്‍ പാത്രം കഴുകി ആളെ സഹായിക്കും. ലഞ്ചിനും ഡിന്നറിനും ഞാന്‍ പാത്രം കഴുകുമ്പോള്‍ ശങ്കരേട്ടന് ചോറും കറികളും വച്ച് എന്നെ സഹായിക്കും. അങ്ങിനെ ചോറ് വക്കാന്‍ ആളും പാത്രം കഴുകാന്‍ ഞാനും എന്ന രീതിയില്‍ വളരെ കംഫര്‍ട്ടബിളായി ജീവിക്കുന്ന കാലത്ത്, ഒരു ദിവസം പുലര്‍ച്ചെ അഞ്ചര മണിക്ക് ഞങ്ങളുടെ ഗുരു ശിഷ്യ ബന്ധത്തില്‍ ആദ്യത്തെ കല്ല് കടിച്ചു.
തെളിഞ്ഞ ആകാശം പോലെ തെളിനീര് പോലെ കിടക്കുന്ന കണ്ണില്‍ ദൈവം ചിലപ്പോള്‍ ചെറിയ കരടുകള്‍ ഇടും എന്നാണല്ലോ വിവരമുള്ളവര്‍ പറഞ്ഞിരിക്കുന്നത്.
സംഭവം ഇങ്ങിനെയായിരുന്നു.
എല്ലാ ദിവസവും ശങ്കരേട്ടന് രാവിലെ ചന്ദനത്തിരിയും മെഴുകുതിരിയും കത്തിച്ച് വച്ച് അഞ്ചര മുതല്‍ പ്രാര്‍ത്ഥന തുടങ്ങും. പ്രാര്‍ത്ഥന എന്നുവച്ചാല്‍;
‘അമ്മേ മഹാ മായേ... അല്ലാഹു അക്ബര്‍ അല്ലാ...ഈശോ മറിയം ശ്രീബുദ്ധനൌസേപ്പേ.. ഗുരുവായൂരപ്പാ..‘ എന്നിങ്ങനെ ദൈവങ്ങളെ മൊത്തം ആവാഹിച്ചുകൊണ്ടുള്ള കൂട്ടപ്രാര്‍ത്ഥനയാണ്, ഒരു പതിനഞ്ച് മിനിറ്റ്!
അതുകഴിഞ്ഞാല്‍ ശരീരത്തില്‍ കമ്പ്ലീറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, ഉരുളിയില്‍ നിന്ന് ജസ്റ്റ് എടുത്ത് പുറത്തിട്ട ഉണ്ണിയപ്പം പരുവത്തില്‍ ആള് പൂജാമുറിക്ക് പുറത്തിറങ്ങും. എന്നിട്ട് അവിടെ നിന്ന് നാലഞ്ച് തവണ തല വട്ടം കറക്കും. പിന്നീടങ്ങോട്ട് എക്സര്‍സൈസും പ്രാര്‍ത്ഥനയും സമന്വയിപ്പിച്ച് ആള് സ്വന്തമായി വികസിപ്പിച്ചെടുത്ത കലാരൂപം അരങ്ങേറും, അതൊരു അരമണിക്കൂറ്!
ഒരു പുലര്‍ച്ചെ, മുണ്ട് കവയിലൂടെ വലിച്ചുകെട്ടി ടൈറ്റാക്കി ഒരു കയ്യ് പിറകിലേക്കും കാല് മുന്പിലേക്കും ഉയര്‍ത്തിപിടിച്ച് ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി നില്ക്കുന്ന ശങ്കരേട്ടനോട് പാമ്പുകടിക്കാനായിട്ട് അവിടെ കിടക്കുന്ന ചെടി നനക്കുന്ന ചെറിയ ഒരു പൈപ്പ് ചൂണ്ടി ഞാന്‍ പറഞ്ഞു.
“ശങ്കരേട്ടാ ഈ പൈപ്പ് എടുത്ത് പിറകില്‍ ഫിറ്റ് ചെയ്താല്‍ ഹനുമാന് വിളിക്കുകയാണെന്ന് കരുതി ചിലപ്പോള്‍ ശ്രീരാമന് പ്രത്യക്ഷപ്പെടും ട്ടാ!”
ചുക്കിനും ചുണ്ണാമ്പിനും കാര്യമില്ലാത്ത ആ സജ്ജഷനില്‍, എന്നോടുള്ള വാത്സല്യം 80% ശതമാനത്തോളം വെട്ടിക്കുറച്ചെന്ന് മാത്രമല്ല, എന്നെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തു എന്ന് പിന്നീടങ്ങോട്ട് ആള്‍ടെ അപ്രോച്ചില്‍ നിന്ന് എനിക്ക് മനസ്സിലായി.
സാധാരണ ദിവസങ്ങള്‍ രാവിലെ ഒരു 7 മണി കഴിയുമ്പോഴേക്കും മറ്റുള്ളവരെല്ലാം ജോലിക്ക് പോയി വില്ലയില്‍ ഞാനൊറ്റക്കാവും. എല്ലാവരും പോയാല്‍ രാവിലെ വിസ്തരിച്ചൊന്ന് കുളിച്ച് രണ്ട് ബുള്‍സായ് കൂടെ ഉണ്ടാക്കി, കടുപ്പത്തില്‍ ഒരു ചായയൊക്കെ ഇട്ട്, അറബി ചാനലുകളിലെ കൂറ കളിയോ (ഫുഡ്ബോളിന് അറബീല് കൂറ എന്നാ... കൂതറ എന്നാവാഞ്ഞത് ഭാഗ്യം!), ഒരു വടിയും കൊടുത്ത് കൊച്ചുപിള്ളാരെ ഒട്ടകത്തിന്റെ മുകളില്‍ വച്ച് കെട്ടി നടത്തുന്ന ഒട്ടക റേയ്സോ കണ്ട്, ഇങ്ങിനെ കംഫര്‍ട്ടബിളായി വീട്ടിലിരിക്കും!
ഒരു ദിവസം ശങ്കരേട്ടന് എന്തോ അത്യാവശ്യ കാര്യത്തിന് ലീവെടുത്തു. ഷര്‍ട്ട് തേയ്ക്കുമ്പോള്‍ ആള് കുളിക്കാന്‍ പോകുന്നത് കണ്ടു. വില്ലയില്‍ മതിലിനോട് ചേര്‍ന്നാണ് കുളിമുറി. ആളുമായി വല്യ കമ്പനിയും വര്‍ത്താനവും ഇല്ലല്ലോ ഒന്ന് റോളയില്‍ ചുറ്റിയിട്ട് വരാം എന്നോര്‍ത്ത് ഞാന്‍ കുറച്ച് കഴിഞ്ഞപ്പോള്‍ വില്ലയുടെ ഡോറടച്ച് പുറത്തേക്കുമിറങ്ങി.
അതോടെ ആ ബാക്കിയുണ്ടായിരുന്ന 20% വും വാത്സല്യവും പോയിക്കിട്ടി.
ആള് കുളിമുറിയില്‍ നിന്ന് ഒരു ടര്‍ക്കി ഉടുത്ത്, മറ്റൊരു ടര്‍ക്കി പുതച്ച് തൊട്ടടുത്ത ഗ്രോസറിയില്‍ സോപ്പ് വാങ്ങാന്‍ പോയ നേരത്തായിരുന്നൂ... ഞാന്‍ വാതില്‍ ലോക്ക് ചെയ്ത് പോയത്!!
സംഗതി ഞാന്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെങ്കിലും, പാവം, ഒരു രണ്ട് രണ്ടര മണിക്കൂറ് തലയില്‍ വെളിച്ചെണ്ണയും തേച്ച്, ടര്ക്കീധരനായി ഗേയ്റ്റിന് വെളിയില്‍ നിന്നൂത്രെ.. അശോകനെ ഫോണ്‍ ചെയ്ത് വരുത്തി വാതില്‍ തുറപ്പിക്കുന്നത് വരെ.
എന്തായാലും ആ നേരത്ത് ആ ഭാഗത്തേക്ക് ഷേയ്ക്ക്മാരൊന്നും സന്ദര്‍ശനത്തിന് വരാഞ്ഞത് ഭാഗ്യമായി. അല്ലെങ്കില്‍ ശങ്കരേട്ടന് എവിടെ എത്തേണ്ട ആളായിരുന്നു?
