ഡ്യുബായ് ഡേയ്സ്

Sunday, November 25, 2007

എണീറ്റപ്പോള്‍ ലേയ്റ്റായി. അതുകൊണ്ട് ബാല്‍ക്കണിയിലിരുന്നുള്ള ബസ് സ്റ്റേഷന്‍ നിരീക്ഷണം ഇന്നലെ നടന്നില്ല.

ദിനാരംഭം ദോശയും ചട്ടിണീപ്പൊടിയും ചായയും വച്ച് തന്നെ. ആരുണ്ടാക്കി എന്നത് ഒരു ചോദ്യമേ ആല്ലാതായിക്കഴിഞ്ഞല്ലോ!

ഇനി എന്നാണാവോ ചേട്ടന്‍ പണ്ട് കോഴിയമ്മ എലിക്കുട്ടികളോട് ചോദിച്ച പോലെ, പാത്രമെടുത്തു കൊണ്ട് ചെല്ലുമ്പോള്‍ ‘ദെവിടിക്ക്യാ??’ എന്ന് ചോദിക്കാന്‍ പോണത്.

വൃത്താകൃതി അങ്ങട് വന്നില്ലെങ്കിലും, എനിക്ക് ദോശയുണ്ടാക്കാന്‍ മടിയൊന്നുമുണ്ടായിട്ടില്ല. പക്ഷെ, പല്ലുതേച്ച് വരുമ്പോഴേക്കും ചേട്ടന്‍ എല്ലാം ഉണ്ടാക്കി വക്കും. പറഞ്ഞാല്‍ കേള്‍ക്കണ്ടേ? :)

കരിയറില്‍ ഇനി മുതല്‍ പുതിയ ഒരു ചൊറയും കൂടെ വരുന്നു. അറബി പഠിക്കാന്‍ പോകാന്‍ പറഞ്ഞിരിക്കുന്നു കമ്പനി. സംഗതി ഇവിടെ പന്ത്രണ്ട് കൊല്ലമായെങ്കിലും എനിക്കിപ്പോഴും മാമുക്കോയക്കറിയുന്ന അറബി തന്നെയേ അറിയൂ. മറ്റൊന്നും കൊണ്ടല്ല, നമുക്കതിന്റെ ഒരു ആവശ്യകത വന്നില്ല.

പിന്നെ ഫീയും മാഫിയും മഹ് ജൂദും ഒക്കെ വച്ച് ഒരുമാതിരി അത്യാവശ്യം കാര്യങ്ങളൊക്കെ പറയേം ചെയ്യാലോ!

പുതിയ ക്ലൈന്റ്സ് മുഴുവന്‍ ജി.സി.സി.ക്കാരാ. കഴിഞ്ഞ ദിവസം സൌദിയിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ അറബിയില്ലാതെ മറ്റൊരു ഭാഷയും അറിയാത്ത ഒരു പാവം പറയുന്നു, ‘നോ മാനേജര്‍. കാള്‍ ആഫ്റ്റര്‍ ടൂ ഇയേഴ്സ്‘ എന്ന്.

അവറും ഇയറും മാറിപ്പോയതാ. എങ്കിലും ഇങ്ങിനെ മാറിപ്പോകാമോ?

‘റ്റു ഇയേഴ്സ്.... ഇത്തിരി ആര്‍ഭാടം ആവില്ലേ? എന്തെങ്കിലും കുറയുമോ?’ എന്ന് ചോദിച്ചപ്പോള്‍ എന്തൊക്കേയോ പറഞ്ഞ് കട്ട് ചെയ്തു.

ആഴ്ചയില്‍ രണ്ട് മണിക്കൂറാണെങ്കിലും, പഠിക്കാന്‍ പോകുന്നത് ഓര്‍ക്കുമ്പോള്‍ എനിക്ക് ചെറിയ തോതില്‍ ഒരു ഉണര്‍വ്വും തോന്നാതില്ല. പുതിയ ആളുകള്‍. പുതിയ വിശേഷങ്ങള്‍!

ഫാന്‍സിയിലെ യാത്രകള്‍ അത്യന്തം രോമാഞ്ചദായകമാവുമാണിപ്പോള്‍.

ഇപ്പോള്‍ ജെബല്‍ അലീന്ന് വണ്ടിയില്‍ കയറാന്‍ ഒരു ചെറിയ ഇടി നടത്തണം. പെണ്ണുങ്ങളാണിടിക്ക് മുന്‍പില്‍. ഒരു ജഗജില്ലിയുണ്ട്. അവള്‍ കൂട്ട ഇടിനടത്തിയാണ് കയറുന്നത്. പണ്ടൊക്കെയാണെങ്കില്‍ ഞാന്‍ ഒരു കൈ നോക്കിയേനെ. സംഗതി ഇടികൂടല്‍ ഒരു ചീപ്പിന്റെ മണമടിക്കുന്ന ചീള് ഐറ്റമാണേലും തെറ്റ് പറഞ്ഞൂട. മര്യാദക്കുള്ള സീറ്റ് കിട്ടിയില്ലേ കാര്യം പോക്കാ.

ടയര്‍ വരുന്ന സൈഡിലെ സീറ്റ് കിട്ടിയാല്‍ പിന്നെ ജെബല്‍ അലീന്ന് ദുബായ് എത്തും വരെ അയ്യപ്പസ്വാമി ഇരിക്കും പോലെ ഇരിക്കണം. പോരാത്തതിന് മടിയില്‍ ബാഗും വക്കണം.....

പിന്നെയുള്ള നെക്സ്റ്റ് ഓപ്ഷന്‍ നടുക്കുള്ള കുഞ്ഞി സീറ്റില്‍ ഇരിക്കലാണ്. അതില്‍ ഇരിക്കല്‍ ഷോലെയില്‍ അമിതാബ് ബച്ചന്‍ റോളില്‍ ഒരു ഇരിപ്പാ. പകുതി സീറ്റ്. ചാരിയിരുന്നാന്‍ പിറകിലുള്ളവന്റെ മുട്ടേലിടിക്കും. ഇല്ലേല്‍ ഉറങ്ങാനും പറ്റില്ല. തന്നെയുമല്ല, വണ്ടി വളക്കുമ്പോഴും തിരിക്കുമ്പോഴും അപ്പുറത്തും ഇപ്പുറത്തുമിരിക്കുന്ന വല്ല പെണ്ണുങ്ങളുടേയും മേല്‍ പോയി ചാരിയാല്‍... അവര്‍ എന്ത് വിചാരിക്കും?

എനിക്കിപ്പോള്‍ ഫാന്‍സിയില്‍ അത്യാവശ്യം സുഹൃത്തുക്കളൊക്കയായി വരുന്നുണ്ട്. അമരീഷ് പുരിയെപ്പോലിരിക്കുന്ന ഒരാള്‍ എന്നെ ഇന്നാള് ഉപദേശിച്ചു. ഏത് നേരവും ഹെഡ് ഫോണ്‍ വച്ച് പാട്ട് കേട്ടാല്‍ നിന്റെ ഡ്രമ്മടിച്ച് പോകും എന്ന് പറഞ്ഞു. അതിനു ശേഷം, ആളെക്കാണാതെയാണ് പാട്ട് കേള്‍ക്കുക. ആളെ പേടിച്ചിട്ടല്ല, എന്നാലും ആ സ്‌നേഹത്തിനെ ബഹുമാനിക്കണ്ടേ??

കഴിഞ്ഞ ആഴ്ച പുതിയ ഒരാള്‍, നടു സീറ്റില്‍ വന്നിരുന്നു, എന്റെ അടുത്ത്. ചെറുപ്പക്കാരനാണ്. കാലില്‍ കാല്‍ കയറ്റി വച്ച്, എന്താ ഒരു ഇരിപ്പ്. ഞാന്‍ പതുക്കെ ഒന്ന് നോക്കി ‘കുറച്ചാര്‍ഭാടം ഒഴിവാക്കൂക്കൂടെ?’ എന്ന രീതിയില്‍.

മുന്‍സീറ്റുകള്‍ കാലിയായിരുന്നു. അല്ലേല്‍ കാലില്‍ കാല് നടപ്പില്ല. ഇന്റര്‍നെറ്റ് സിറ്റിയുടെ മുന്‍പില്‍ എത്തിയപ്പോള്‍ പൊട്ടിത്തെറിച്ച് ആള്‍ക്കൊരൊ ഫോണ്‍ വന്നു.

ഫോണെടുത്ത് ‘ഹല ഹല ഹല’ എന്ന് പറയലും ബസ് ബ്രേയ്ക്ക് പിടിക്കലും ഒരുമിച്ച് കഴിഞ്ഞു.

ഞാന്‍ നോക്കുമ്പോള്‍ എങ്ങിനെ നടുസീറ്റില്‍ ഇരുന്നിരുന്നോ അതോ പോലെ ബസിന്റെ തറയില് ഇരുന്ന് പണ്ട് പാളയില്‍ പിള്ളാരെ വലിച്ച് പോകും പോലെ... നിരങ്ങി നേരെ ഒരു പോക്ക്...‍.

എന്നിട്ട് അവിടെന്നെണീറ്റ് സീറ്റിലേക്ക് വന്നപ്പോള്‍ ആളുടെ മുഖത്തെ ആ ഭാവമുണ്ടല്ലോ... അതിത്തിരി കഠിനം തന്നെ. എന്നെ തുറിച്ച് നോക്കിയാ വന്നത്. എന്തോ ഞാന്‍ പിടിച്ചുന്തിയിട്ട പോലെ.

ശ്ശോ! എങ്ങാനും ചിരിച്ച് പോയാലോന്ന് ഓര്‍ത്ത് ഞാന്‍ കണ്ണടച്ച് പാട്ടില്‍ കോണ്‍സെണ്ട്രേറ്റ് ചെയ്തിരുന്നു.

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP