ദുബായ് ഡെയ്സ്-ആനേഡേ പ്രോബ്ലം

Monday, August 4, 2008

ഞാന്‍ കാണുന്ന ഓരോരോ പ്രഭാതങ്ങളും പ്രദോഷങ്ങളും എന്തിന് പൊഴിഞ്ഞുവീഴുന്ന ഓരോരോ നിമിഷവും എനിക്ക് ഒരുപാട് അനുഭവങ്ങള്‍ തരുന്നുണ്ട് (ശോ!) അതിനൊക്കെ പുറമേ, എന്റെ മഹാബുദ്ധിയിലുദിച്ച് ചിന്താമണ്ടലം വഴി കറങ്ങിവരുന്ന തോറ്റങ്ങള്‍ വേറേ. ഇതൊക്കെ അപ്പപ്പോള്‍ എഴുതിയിടാതിരുന്നാല്‍ എനിക്ക് പിന്നീട് ഒരിക്കലും ഓര്‍ത്ത് കോര്‍ത്ത് കെട്ടാനാവാത്തവയായിത്തീരുമെന്ന ചിന്ത എന്നെ ഗാഢമായി മഥിക്കുന്നു.(തെറ്റിദ്ധരിക്കരുത്. ഇതുവരെ പ്രശ്നമൊന്നുമില്ല!).

-----
ആത്മഗതം. ചോദ്യം:

പക്ഷെ, നമ്മള്‍ മാത്രം വായിക്കും സെറ്റപ്പില്‍ എഴുതുന്നതിന് പകരം ഈ ആത്മരതി ആര്‍ക്കും വായിക്കാവുന്ന സെറ്റപ്പില്‍ എഴുതുന്നത് മാനക്കേടല്ലേ?? മറ്റുള്ളവര്‍ കൂടെ വായിക്കുന്നതുകൊണ്ട്, സത്യത്തിന് പൊടിയുപ്പും തൊങ്ങലുപ്പും ചേര്‍ത്ത് പൊലിയുപ്പാക്കല്‍ നടക്കില്ലേ?? അപ്പോളതെങ്ങിനെ ചരിത്രമാകും? ‘ഇതായിരുന്നല്ലേ എന്റെ ദിവസങ്ങള്‍‘ എന്ന് വായിച്ചോര്‍ക്കുമ്പോള്‍ ഞാനെന്നെതന്നെ തെറ്റിദ്ധരിപ്പിക്കില്ലേ?

ആത്മഗതം. ഉത്തരം:

സംഗതി എല്ലാം കറുകറു കാര്യമാണ്. പക്ഷെ, പണ്ടത്തെ പോലെ സ്വയംവായന ഡയറിയെഴുത്തിന് ഒരു ഗുമ്മില്ലിപ്പോള്‍. സാരല്യ, ബൂലോഗത്തുള്ള ഒരാള്‍ക്കെങ്കിലും ഇതിഷ്ടായാല്‍ അത് ഒരു സന്തോഷമല്ലേ?
------

അപ്പോള്‍ ഇന്നും അല്‍ഗുല്‍ത്താന്‍‍ ഇന്റര്‍ ചേയ്ഞ്ചിന് മുകളില്‍ സുപ്രഭാതം നാലേ മുക്കാലോടെ മിന്നം മിന്നം വിതച്ചു വിരിഞ്ഞു.

എനിക്കിപ്പോള്‍ അലാറം മൂന്നാണ്.

‘അല്ലയോ മടിരാജന്‍, ദേ സമയം അതിക്രമിച്ചൂ!!’

എന്ന് പറഞ്ഞ് എന്നെ നാലരമുതല്‍ അഞ്ച് മണി വരെ മിനിമം അയ്യഞ്ച് മിനിറ്റിടവേളയില്‍ വിളിക്കുന്ന മുന്‍ മിസ്. വെള്ളാനിക്കോട് (കിടക്കട്ടേ. ചിലപ്പോള്‍ അവള്‍ വായിച്ചാലോ?) എന്ന പട്ടമഹിഷി ഒന്നാമത്തെ അലാറം. രണ്ടാമന്‍ കൂട്ടമണിയുതിര്‍ക്കുന്ന അവള്‍ടെ മൊബൈല്‍. പിന്നെ, കാലങ്ങളായി എന്റെ അച്ഛന് (ദീനദയാലു രാമേട്ടന്‍) വിളിച്ചോണ്ടിരിക്കുന്ന എന്റെ സോള്‍മേയ്റ്റ് (കട്: ബെര്‍ളി) മൊബൈല്‍ ഫോണ്‍!

സ്കൂളടച്ചതില്‍ പിന്നെ, ഷാര്‍ജ്ജ - ദുബയ് റോഡില്‍ തിരക്കില്ല. ഇന്ന് അഞ്ചേകാലിനിറങ്ങി. അല്‍മുള്ള റൈറ്റ് എടുത്ത്, ഷിന്റഗ വഴി, ജുമൈര റോഡിലൂടെയാണ് സഞ്ചാരം. 70 കിലോ മീറ്ററില്‍ കൂടുതല്‍ സ്പീഡില്‍ പോയാല്‍ 400 ദിര്‍ഹം വിലയുള്ള ഗിഫ്റ്റ് വൌച്ചറ് കിട്ടും. ശാന്തിയുടെയും സമാധനയുടെയും പിറകിലോട്ടക്കാരായ ദുബായ്ക്കാര്‍ക്ക്, ജുമൈര റോഡിനെ പറ്റി നല്ല മതിപ്പുണ്ടാകണം. കാരണം, ഇപ്പറഞ്ഞവര്‍ രണ്ടും പുലര്‍ക്കാലെ ട്രൌസറിട്ടോടുന്ന നിരത്താണിത്. ദുബായിലെ ഏറ്റവും ക്ലീന്‍, കാം എന്‍ ക്വയറ്റ് റോഡ്.

മെര്‍ക്കാട്ടോയും ദുബായ് സൂവും ബുര്‍ജല്‍ അറബും നോളെജ് വില്ലേജും ഇന്റര്‍നെറ്റ് മീഡിയാ സിറ്റികളും പിന്നിട്ട് നല്ല പളങ്ക് പോലെയൊരു യാത്ര. വണ്ടിയോടിക്കല്‍ ഈ റോഡില്‍ ഒരു ജോലിയേ..യല്ല. സ്മൂത്ത്.

ഹിറ്റ് എഫ്.എമ്മിലെ ക്രിസ് ഇന്‍ ദ മോണിങ്ങിലെ കഥ എന്നും കേള്‍ക്കും.

ഇന്നത്തെ കഥയിതായിരുന്നു.

പണ്ടുപണ്ടൊരു ദേശത്ത് ഒരു രാജാവും ഒരു മന്ത്രിയുമുണ്ടായിരുന്നു.

രാജാവല്ലേ? ഇടക്കിടെ ഓരോരോ ആഗ്രഹങ്ങള്‍ തോന്നണമല്ലോ! സോ, രാജന് ഒരു ആഗ്രഹം. ഒരാനയെ വാങ്ങിക്കണം.(ഞാനൊക്കെയാണെങ്കില്‍ മിനിമം, ഒരു നൂറ്റൊന്നാനക്ക് ഓര്‍ഡര്‍ കൊടുത്തേനിരുന്നു. 10% ഡൌണ്‍ പേയ്മെന്റ്, ബാക്കി അം‌ലാക്ക് ലോണ്‍. കൊറച്ചേശ്ശേ അടച്ചാല്‍ മതീല്ലോ! ) ഉത്തരവ് കിട്ടിയ പാടെ, എന്തായാലും മന്ത്രി പോയി, എണ്ണം പറഞ്ഞ ഒരു ആനേം വാങ്ങി തിരിച്ചു വന്നു.

ലക്ഷണമൊത്തൊരു ഗജവീരശൂരന്‍. ഗുരുവായൂര്‍ പത്മനാഭന്റെ തലയെടുപ്പ്. സാക്ഷാല്‍ തെച്ചിക്കോട്ട് രാമചന്ദ്രന്റെ തുമ്പിക്കനം, മങ്കലാങ്കുന്ന് ശിവന്റെ കൊമ്പഴക്, തിരുവമ്പാടി ചന്ദ്രശേഖരന്റെ നട!

ആനയെ കണ്ട് സമ്പ്രീതനായ രാജാവ്, മന്ത്രിയെ അഭിനന്ദിക്കുകയും, ഹാഫ് ഡേ ലീവ് കൊടുത്ത്, സമ്മാനമായി വൈശാലി സിനിമയുടെ സി.ഡി.യും അഞ്ചുകിലോ മുരിങ്ങക്കായയും നൂറ്റൊന്ന് കോഴിമുട്ടയും രണ്ട് കിലോ മട്ടണും കൊടുത്ത് വീട്ടില്‍ പോയി എന്തെങ്കിലുമൊക്കെ ചെയ്ത് റിലാക്സ് ചെയ്തോളൂ എന്നും, ആനയെ ആനഷെഡില്‍ തളക്കാനും ഉത്തരവിട്ടു.

പിന്നെ ഒരാഴ്ച കഴിഞ്ഞാണ് രാജാവ് ആനയുടെ സമീപത്തെത്തുന്നത്.

ആനക്ക് പഴക്കുലയും മറ്റുമായി വന്ന രാജാവ് കണ്ടതോ... ആന പൊരിഞ്ഞ മൊട റോള്‍!

‘ചിന്നം വിളിക്കുന്നു. കൊട്ടിലിലിന്റെ ഫ്രയിമില്‍ ഇട്ട് കുത്തുന്നു. പനമ്പട്ട ചുഴറ്റിയെറിയുന്നു... ചുട്ട അലമ്പ്!’

രാജാവ് ഉടനെ മന്ത്രിയെ വിളിച്ച് ചോദിച്ചു.

‘എന്താണ്ടാ മന്ത്രീ ഈ ആനക്ക് ? പാമ്പുകടിക്കാനായിട്ട്, ഇപ്പത്തന്നെ ആന ബാക്കിയുള്ളോനെ ചവിട്ടിക്കൊന്നേനല്ലോ ഡേയ്!! ‘

വെറും ഒരേയൊരു ആഴ്ചകൊണ്ട്, പക്കാ ഡീസന്റായിരുന്ന ഒരു ആന പക്കാ വലയന്റായത് എങ്ങിനെ എന്ന് കണ്ടെത്തുവാന്‍ മന്ത്രി ആനനിരീക്ഷണം തന്നെ നടത്താന്‍ ഉത്തരവായി. അങ്ങിനെ 24 അവേഴ്സ് ഒബ്സെര്‍വ് ചെയ്തോണ്ടിരിക്കുമ്പോള്‍ മന്ത്രി കണ്ടു.

പാതിര പഞ്ചമിക്ക് കുറെ പേര്‍ ആനയുടെ തൊഴുത്തിന്റെ അടുത്ത് ചെന്നിരുന്നു ഭയങ്കര കുണുകുണു ഡിസ്കഷന്‍, പ്ലാനിങ്ങ്.
ഇതു കണ്ട മന്ത്രിയും ടീമും അവരുടെ മേല്‍ ചാടിവീണു. സംഗതി ആനയുടെ സ്വഭാവ ചേഞ്ചില്‍ അവര്‍ക്ക് യാതൊരു പിടിപാടുമില്ലായിരുന്നെങ്കിലും, കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം സംഗതിയുടെ കിടപ്പുവശം ക്ലിയറായി.

അവര്‍ ആ രാജ്യത്തെ പെരുംകള്ളന്മാരായിരുന്നു. അവര്‍ എന്നും ആനയുടെ തൊഴിത്തിന്റെ പിറകിലിരുന്ന് സംസാരിച്ചിരുന്ന സബ്ജക്റ്റ് കൊള്ള, കൊല, എന്നിവയായിരുന്നു. ഇത് കേട്ട് കേട്ട് ആനയുടെം സ്വഭാവം വഷളായി ത്രേ.

അപ്പോള്‍ അലമ്പുകളായി കമ്പനികൂടുന്നവര്‍ സ്കൂക്ഷിക്കുക.


ഹൌസ് വൈഫ് ആയി വെറുതെ റ്റിവിയും കണ്ടിരിക്കേണ്ട ന്ന് കരുതി ഞാനിപ്പോള്‍ സോനാജിക്കൊരു പണി കൊടുത്തിട്ടുണ്ട്. ഷെയറിന്റെ പരിപാടി. ഡൈലി ടോപ്പ് ഗെയിനേഴ്സില്‍ പോയി നോക്കി 1000 ഷെയര്‍ വാങ്ങും. എന്നിട്ട് 2 രൂപ കൂടിയാലും വില്‍ക്കും 2 രൂപ കുറഞ്ഞാലും വില്‍ക്കും. സംഗതി കൊള്ളാം. ആള്‍ പൊരിഞ്ഞ ബിസിയായി!

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP