നവമ്പര്‍ 4, 2008

Monday, November 3, 2008

ജിമ്മിന് പോക്ക് നടന്നില്ല. എങ്ങിനെ നടക്കും? ദുബായിലെ ട്രാഫിക്ക് ദിവസം ചെല്ലുന്തോറും അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെ പോലെ വഷളായി വഷളായി വരുകയല്ലേ?

ഞാന്‍ കിറുകൃത്യം നാലരക്ക് ജെബല്‍ അലിയില്‍ നിന്നും പുറപ്പെട്ടതാണ്. വീട്ടിലേക്ക് വെറും അമ്പത്തഞ്ച് കി.മീ.യേ ദൂരമുള്ളു. ഗിഫ്റ്റ് വൌച്ചറ് മെഷീന്റവിടെ ഒന്ന് ചവിട്ടിയേച്ച് നോര്‍മല്‍ പെട പെടച്ച് പോയാല്‍ വെറും അരമണിക്കൂറ് കൊണ്ടെത്താവുന്നതേ യുള്ളൂ. എന്നിട്ട്, എത്തിയതോ? രണ്ടര മണിക്കൂറ് കൊണ്ട്! ഒരേ ഇരുപ്പാസനത്തിലിരുന്ന് എന്റെ കുണ്ഢലിനി ചൂടായി.

ഷാര്‍ജ്ജയിലെ എക്സ്പോ സെന്ററിലിപ്പോള്‍ ബുക്ക് ഫെയര്‍ നടക്കുന്നുണ്ട്. നാട്ടില്‍ നിന്ന് ഡി.സി.യും വന്നിട്ടുണ്ട്. വീട്ടിലെത്തി സായാഹ്ന കര്‍‍മ്മങ്ങള്‍ക്ക് ശേഷം, നേരെ അങ്ങോട് പോയി. കുളി, ജപം, പിള്ളേരെ കളിപ്പിക്കല്‍, മാമമുണ്ണല്‍, പിള്ളേരെ ഭക്ഷണം കഴിക്കാന്‍ മിരട്ടല്‍ എന്നതാണ് കര്‍മ്മങ്ങള്‍. ഇപ്പോഴുള്ള പിള്ളേര്‍ക്കൊന്നും ഭക്ഷണം കഴിക്കണം എന്ന ചിന്തയേയില്ല. പണിഷ്മെന്റ് പോലെയാണ് കഴിക്കണ കാര്യം. അതിനൊക്കെ ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍. ഒരുമണിക്ക് ചോറുണ്ണാന്‍, പന്ത്രണ്ടേമുക്കാലിന് പോയി അവരവരുടെ സീറ്റ് പിടിക്കും! വല്ല, ആടോ കോഴിയോ ആണെങ്കില്‍ ചിലപ്പോള്‍ പന്ത്രണ്ട് മണിക്ക് നമ്മള്‍ റെഡിയാവും.

ഡി.സി.യുടെ ബുക്ക് സ്റ്റാളില്‍ അറിയപ്പെടുന്ന എഴുത്തുകാരുടെ ബുക്കൊന്നും ഇല്ല. എല്ലാം വിറ്റു പോയിത്രേ. അതുകൊണ്ട് ആഗ്രഹിച്ചിരുന്ന ബുക്കൊന്നും കിട്ടിയില്ല. അവിടെയുണ്ടായിരുന്ന കക്ഷിയെ പരിചയപ്പെട്ടു. ‘കൊടകരപുരാണം‘ എന്ന് കേട്ടിട്ടുണ്ടോ? എന്ന് ഞാന്‍ ചോദിച്ചത്, സത്യത്തില്‍ ഒരു ചമ്മലോടെയാണ്. കാരണം, ദൈവം സഹായിച്ച് ഞാന്‍ ആരോടൊക്കെ ചോദിച്ചിട്ടുണ്ടോ അതില്‍ 99% പേരും ‘ഇല്ല’ എന്നാണ് പറഞ്ഞിട്ടുള്ളത്.

ദല യുടെ ബുക്ക്സ്റ്റാളില്‍ വച്ച് ചോദിച്ചതില്‍ പിന്നെ മേലില്‍ ഞാന്‍ ആരോടും ചോദിക്കില്ല എന്ന് കോല്‍ ഒടിച്ചിട്ടതായിരുന്നു.

അത് ഒരു വര്‍ഷം മുന്‍പാണ്. ദലയുടെ കേരളോത്സവം പ്രമാണിച്ച ഒരുക്കിയ ഷോപ്പിലൊന്ന്, ബുക്ക്സ്റ്റോളായിരുന്നു. ബുക്കുകളുടെ കൂട്ടത്തില്‍, വിത്സന്റെ ‘ഉറക്കം ഒരു കന്യാസ്ത്രീ’ കിടക്കുന്നു, അപ്പുറത്ത് നിര്‍മ്മലാജിയുടെ ‘നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി‘ യും കിടക്കുന്നു.

അതിന്റെ ഒരു ആവേശത്തില്‍ ഞാന്‍ ഒരു അനാവശ്യ ചോദ്യം ചോദിച്ചു.

“ചേട്ടാ... ഇവിടെ കൊടകരപുരാണം ഉണ്ടോ??”

എന്റെ ചോദ്യം കേട്ട് ആ ദുഷടന്‍ മുഖം ചുളിച്ച് എന്നോട് ചോദിക്കുകയാ..

“എന്ത്?? എന്ത്?? എന്തിറ്റ് പുരാണം ന്ന്??”

“ഏയ്. ഒന്നുമില്ല. നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി ഒന്നെടുക്കാമോ?“ എന്ന് പറഞ്ഞ് ഞാന്‍ സബ്ജക്റ്റ് ചെയ്ഞ്ചാക്കി.

ഇത്തവണ ആ ചമ്മല്‍ ഉണ്ടായില്ല. ബുക്ക് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. പരിചയപ്പെട്ടു. ബുധനാഴ്ച അടുത്ത കണ്‍സൈന്മെന്റ് വരും. അപ്പോള്‍ വന്നാല്‍ വേണ്ട ബുക്കൊക്കെ കിട്ടും എന്ന് പറഞ്ഞു. പോണം.

ഇന്ന് രാവിലെ 4 മണിക്കാണെണീറ്റത്. 5 മണിക്ക് പുറപ്പെട്ടു. എന്നിട്ടും ഷാര്‍ജ്ജ-ദുബായ് ഇത്തിഹാദ് റോഡില്‍ ട്രാഫിക്ക് ഉണ്ടായിരുന്നു. അസുഖങ്ങള്‍ ഒന്നുമില്ലെങ്കില്‍, പ്രഭാതങ്ങള്‍ എല്ലാം കൊള്ളാം.

എങ്കിലും ദുബായിലെ പ്രഭാതങ്ങളേക്കാള്‍ രസം നാട്ടിലെ തന്നെ. വെക്കേഷന് പോകുമ്പോള്‍ ഞാനിപ്പോഴും ഒരു അഞ്ച് അഞ്ചരക്കൊക്കെ എണീറ്റ് വെറുതെ റോഡിന്റെ സൈഡില്‍ വന്ന് നില്‍ക്കും. ഹോ! എന്താ ഒരു രസം, എന്താ ഒരു സുഖം, സമാധാനം.

പതിമൂന്ന് വര്‍ഷങ്ങളില്‍ ആകെ അമ്മ മരിച്ച പോക്കിന് മാത്രമേ എനിക്ക് നാട്ടില്‍ നില്‍ക്കേണ്ട, എത്രയും പെട്ടെന്ന് തിരിച്ച് പോണം എന്ന് തോന്നിയിട്ടുള്ളൂ. അമ്മയില്ലാത്ത വീടും നാടും എന്റെയൊന്നുമല്ല... എന്നൊക്കെ തോന്നിയിരുന്നു. ബാക്കിയെല്ലാ തിരിച്ചുവരവും കറക്കാന്‍ നേരത്ത് അമ്മപശുവിന്റെ അകിട്ടില്‍ നിന്നും പിടിച്ച് വലിച്ച് മാറ്റി കെട്ടുന്ന പശുക്കുട്ടിയുടെ മാനസികാവസ്ഥയിലാണ്. പത്തും പതിനഞ്ചും ദിവസത്തിനപ്പുറം എനിക്ക് ലീവ് കിട്ടാറില്ല ഇവിടെ.

ഇപ്പോള്‍ ഏറ്റവും വലിയ ആഗ്രഹം ഒരു രണ്ട് മാസമെങ്കിലും നാട്ടില്‍ പോയി, ആ പഴയ കൊടകരക്കാരനായി ജീവിക്കണം എന്നതാണ്. സുന്ദരമായ അടുത്തെന്നും നടക്കാത്ത സ്വപനം!

Read more...

നഷ്ടക്കച്ചോടങ്ങള്‍

അങ്ങിനെ ഷെയറ് കച്ചോടത്തിന്റെയും അടപ്പിളകി. സമാധാനമായി!

183 രൂപ വച്ച് വാങ്ങിയ യൂണിറ്റെക്ക്, കെടക്കുന്നതുകണ്ടാല്‍ ഒരു തൊഴി വച്ചുകൊടുക്കാന്‍ തോന്നും. 30 രൂപ 10 പൈസ! ഒന്നിന് 153 രൂപ ലാഭം!.

ക്രൂഡോയില്‍, ഗോള്‍ഡ് എന്നിവയും കൂടി ഒന്ന് പയറ്റിയാലോന്നാലോചിച്ചതായിരുന്നു. ജെബെല്‍ അലിയിലെ അങ്കവും കഴിഞ്ഞ് അവിടെ എത്തിപ്പെടല്‍ എളുപ്പല്ല എന്നതായിരുന്നു വിലങ്ങുതടിയായത്. വൈകീട്ടാണ് ക്രൂഡിന്റേം ഗോള്‍ഡിന്റേം ഇടപാട്. ദുബായ് എയര്‍പോര്‍ട്ടിനടുത്താണ് ബ്രോക്കറ് ഓഫീസ്. കേട്ടോടത്തോളം കൊണ്ട് ഭയങ്കര രസം പരിപാടിയായിരുന്നു. ടൈമില്ലാതെ പോയത് നന്നായി.

ഷെയറ് ഇടപാടില്‍ ആക്വ്ചലി നഷ്ടം പറ്റിയെന്ന് പറയാന്‍ പറ്റില്ല. വിറ്റാലല്ലേ പ്രശ്നമുള്ളൂ.

സംഗതി ഷെയറ് വാങ്ങാന്‍ പറ്റിയ ടൈമാണിപ്പോള്‍. ആയ കാലത്ത് 500 ല്‍ നിന്നിരുന്ന ഷെയറുകള്‍ക്ക് പലതിനും ഇപ്പോള്‍ ഒരു കിലോ കൂര്‍ക്കയുടെ വിലയേയുള്ളൂ.

“ഡീ ഇവളേ, ഇമ്മക്ക് കുറച്ച് ഷെയറും കൂടി വേടിക്ക്യാഡീ” എന്ന് പറഞ്ഞപ്പോള്‍ സ്വന്തം ഭാര്യ അടുക്കളേന്ന് ചപ്പാത്തി വടി സ്ലാബില്‍ തട്ടി, “ആര്‍ക്കാണ്ടാ ഇവിടെ ഷെയറ് വാങ്ങേണ്ടേ?“ എന്ന് ചോദിക്കണൂ.

എനിക്ക് ബിസിനസ്സ് അത്ര പറ്റിയ പണിയല്ല. എന്തിന്റെയായാലും. എന്നാലും എനിക്ക് ചിലതൊക്കെ ഒന്ന് ചെയ്തില്ലേ ഒരു സുഖക്കുറവാ.

പണ്ട്, ഞാന്‍ ഷാര്‍ജ്ജയില്‍ ഒരു ഫുഡ് സ്റ്റഫ് കമ്പനി തുടങ്ങിയിരുന്നു. എന്റെ അളിയനും ഒരു സുഹൃത്തും കൂടെ ചേര്‍ന്ന്. സ്വന്തമായി ഒരു കമ്പനി തുടങ്ങുക. എന്നിട്ട് കുറച്ച് ജോലിക്കാര്‍, കമ്പനി വണ്ടി, ശോ! എനിക്കാലോചിക്കുമ്പോഴേ കുളിരായിരുന്നു. അങ്ങിനെ മൂന്ന് ജോലിക്കാരേം രണ്ട് വാനും വാങ്ങിച്ചു. പരിപാടിയൊക്കെ ജോറായി. പക്ഷെ, പിന്നീട് അതൊന്ന് അവസാനിപ്പിക്കാന്‍ കഴിച്ച പാടിന്റെ കുളിര് മാറാന്‍ കൊല്ലം ഒന്നെടുത്തു.

വാന്‍ സെയിത്സായിരുന്നു, മെയിന്‍. ആറുമാസത്തില്‍ ഞങ്ങളുടെ വാന്‍ നാല് തവണ ഇടിച്ചു. ഏജന്‍സി സെര്‍വീസ് ആയതുകൊണ്ട് ഒരിടിക്ക് മിനിമം 15 ദിവസം വണ്ടി കട്ടപ്പുറത്ത് കയറും. ആക്വ്ചലി, ആ ബ്രാല്‍ വെള്ളത്തിലാവാനുണ്ടായ മെയിന്‍ കാരണം. ആയിടക്ക് ഇവിടെ ആക്സിഡന്റ് നടന്നു എന്ന് കേട്ടാല്‍ എനിക്കാധി ആയിരുന്നു.

ഒരിക്കല്‍ സിഗ്നലില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രകോപനവുമില്ലാതെ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വല്യ ഫോര്‍ക്ക് ലിഫ്റ്റ് റിവേഴ്സില്‍ വന്ന് വാനിലിടിച്ചു. അന്ന് ഞാന്‍ സീറ്റിന്റേം ഡോറിന്റേം ഇടയില്‍ പിളുങ്ങിപോണ്ടതായിരുന്നു, ഒരു പൊടിക്ക് മാറി.

സംഗതി കുറച്ച് കാശു പോയെങ്കിലുമെന്തേ.... അവസാന ടൈമില്‍, ജോലിക്കാരെ രണ്ടുപേരേം പറഞ്ഞുവിട്ട് പാര്‍ട്ട് ടൈമായി ഞാനും കൂടെ പോവുകുയും ജെബല്‍ അലിയിലെ മേലുദ്ദ്യോഗവും കഴിഞ്ഞ് ചെന്ന്, ഷാര്‍ജ്ജയായ ഷാര്‍ജ്ജയിലെ എത്രയെത്ര ഗല്ല്ലികളില്‍, എത്രയെത്ര ഗോഡൌണുകളില്‍ എത്ര കേയ്സ് പെപ്സിയും സെവനപ്പുമാണ് ലോഡിങ്ങ് & അണ്‍ലോഡിങ്ങ് ചെയ്തത്.. തലയില്‍ മുണ്ടിട്ട്!

നിങ്ങള്‍ക്കൊരു സത്യം അറിയാമോ? ഈ പെപ്സിയുടെ പാട്ട ടിന്ന് ഒരു കേയ്സ് ഇറക്കാനും കയറ്റാനും വളരെ ഈസിയാണ്. പക്ഷെ, ചില്ല് കുപ്പി ബോട്ടിലുണ്ടല്ലോ?? അതിന് ഒടുക്കത്തെ കനമാ!!

ഹവ്വെവര്‍, കുറച്ച് കാലം കൂടെ ഞാന്‍ ബിസിനസ്സ് ചെയ്തിരുന്നെങ്കില്‍ എന്റെയും വയര്‍, സിക്സ് പാക്ക് ആയേനെ. എന്തൊക്കെ മോഹങ്ങളായിരുന്നു!

എമിറേറ്റ്സ് റോഡില്‍ ഇപ്പോള്‍ മുഴത്തിന് മുഴത്തിന് ക്യാമറ വച്ചേക്കുകയാണ്. മുന്നീന്നും പിന്നീന്നും ഫോട്ടോയെടുക്കുന്ന ക്യാമറയാണ് പുതിയ ക്യാമറകള്‍. സൂക്ഷിച്ചും കണ്ടും പോയില്ലെങ്കില്‍ ഷാര്‍ജ്ജയില്‍ നിന്ന് ജെബെല്‍ അലി വരെ വെറുതെ ഒരാഴ്ച പോയാല്‍ ഫൈനടക്കാന്‍ ഒരുമാസത്തെ ശമ്പളം പോരാണ്ട് വരും.

ദുബായില്‍ ചൂട് മാറി. തണുപ്പ് സ്റ്റാര്‍ട്ടായി. കൈമറ്റ് ചേയ്ഞ്ച് അറിയാന്‍ ഞാന്‍ ബോഡിയില്‍ സെന്‍സര്‍ വച്ചിട്ടുള്ളതുകൊണ്ട്, ഒരാഴ്ചയായി ഞാന്‍ ചുമച്ചോണ്ട് നടപ്പാണ്. മരുന്ന് കഴിക്കാതെ മാറുമോ എന്നൊന്ന് നോക്കണമല്ലോ?

ജിമ്മിന് പോക്ക് വീണ്ടും നിര്‍ത്തിവച്ചു. നാളെ മുതല്‍ വീണ്ടും തുടങ്ങണം. അവിടം കമ്പ്ലീറ്റ് അറബി കട്ടകളാണ്. എന്തിറ്റാ സൈസ്. കൊടകര ജിമ്മിന് പോയിരുന്നപ്പോള്‍ അവിടത്തെ ടോപ്പ് കട്ട ഒരു ശശിയേട്ടനായിരുന്നു. ഇവിടത്തെ ഓരോരോ കുരുപ്പുകളെ ഒന്ന് കാണണം. എന്തൊക്കെ തരം മെഷിനറിയാ. ഡൈലി ഒരു മണിക്കൂര്‍ മിനക്കെടാമെന്ന് വച്ചാല്‍ ആര്‍ക്കും കട്ടയാവാം. വെരി സിമ്പിള്‍!

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP