കൊച്ചുകൊച്ചു സന്തോഷങ്ങള്‍
Monday, January 19, 2009
ജുമൈര റോഡില്‍ മുട്ടിന് മുട്ടിന് ഭണ്ഢാരം വച്ചിട്ടിള്ളതുകൊണ്ട് ഇനിമുതല്‍ എമിറേറ്റ്സ് റോഡ് പിടിക്കാമെന്ന് വച്ചു.
എമിറേറ്റ്സ് റോഡ് ഒരു സൈഡില്‍ തന്നെ 6 ട്രാക്കാണിപ്പോള്‍. പണ്ട് മൂന്നേ ഉണ്ടായിരുന്നുള്ളൂ. അഞ്ചേകാലിനാണിറങ്ങിയത്. തിരക്ക് കുറവാണ്. 6 മണിയുടെ വിത്സന്റെ ഏഷ്യാനെറ്റ് വാര്‍ത്ത കഴിയുന്നതിനും മുന്‍പ് ഓഫീസിലെത്തി.
വിത്സന്റെ വാര്‍ത്ത കേള്‍ക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവന്‍ നമ്മുടെ ഭയങ്കര കൂട്ടല്ലേ? അതുകൊണ്ട് ഓരോ വാര്‍ത്തയും വായിക്കുമ്പോള്‍ അവന്റെ മനസ്സില്‍ തോന്നിയേക്കാവുന്ന കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും. കഴിഞ്ഞ ബുധനാഴ്ച രാവിലെ വാര്‍ത്ത കഴിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ച്, “എന്ത്യേഡാ ഇന്ന് എന്റെ പിറന്നാളെന്ന് നീ വാര്‍ത്തയില്‍ പറയാഞ്ഞേ?” എന്ന് ചോദിച്ചതിന് കേട്ട 4 ഹകള്‍ (ഹ ഹ ഹ ഹ) എനിക്ക് പിറന്നാള്‍ സമ്മാനമായി. അവനെന്നെ ഓണ്‍ എയറില്‍ ഇന്റര്‍വ്യൂ ചെയ്ത് പിറന്നാള്‍ പൊലിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഞാന്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി. ഒരു കാര്യവുമില്ലാണ്ട് എന്ത് ഇന്റര്‍വ്യൂ. പണ്ടെങ്ങോ കൊടകരപുരാണം എഴുതിയുരുന്നൂന്ന് പറഞ്ഞിട്ടിന്താ കാര്യം? ബ്ലോഗിലെ പുതിയ ന്യൂസുകള്‍ പോലും എനിക്കറിയില്ല.
ബുക്ക് റിപ്പബ്ലിക്ക് എന്ന ഒരു മഹത്തായ സംരംഭം ഉരുത്തിരിഞ്ഞിട്ട്, അതിനുവേണ്ടി ഒന്നും തന്നെ ചെയ്യാന്‍ പറ്റുന്നില്ല. സിമിയുടെ പുസ്തകം ഇറങ്ങിയിട്ട് ഒരു മീറ്റ് സംഘടിപ്പിക്കണമെന്ന് വിചാരിച്ചു. നടന്നില്ല. സിമിയുടെ പുസ്തകം സങ്കുചിതന്റെ വീട്ടില്‍ നിന്ന് അടിച്ചുമാറ്റി വായിക്കുകയായിരുന്നു അവസാനം. ഡയറിയെഴുത്ത് പരമരസം. വേറെ ഒന്നും അറിയില്ല.
സംഗതി ആവശ്യത്തിനും അനാവശ്യത്തിനും ഞാന്‍ എടത്താടന്‍..എടത്താടന്‍ എന്ന് സ്വയം പറയുന്നുണ്ടെങ്കിലും, പലരും എന്നെ “എടത്താടാ..” എന്നാണ് എന്നെ വിളിക്കുന്നതെങ്കിലും, ശരിക്കും ഒറിജിനല്‍ എടത്താടന്മാര്‍ ഭൂരിപക്ഷവും എന്നെ അറിയില്ല. അച്ഛന്‍ എടത്താടന്മാരുടെ ഹെഡ് ഓഫീസ് ആയ ആളൂര്‍ന്ന് കുടുക്കയും കത്തിക്കുടും കൊണ്ട് 50 കൊല്ലം മുന്‍പ് പോന്ന് കൊടകര ബ്രാഞ്ച് തുടങ്ങിയതുകൊണ്ടാണങ്ങിനെ സംഭവിച്ചത്.
പക്ഷെ, കൊടകര ബ്ലോഗിലെ അഭ്യാസത്തെ കുറിച്ചറിഞ്ഞ ഒരു തല്പരകക്ഷി, എന്നെ അന്വേഷിച്ച്‍ വീട്ടില്‍ വന്ന് ഡീറ്റെയ്‌ത്സ് എടുത്ത് അങ്ങിനെ എടത്താടന്‍ ട്രസ്റ്റിന്റെ വക ഇത്തവണയിറങ്ങിയ സൊവനീറില്‍, ‘കഥ പറയുന്ന എടത്താടന്‍’ എന്ന പേരില്‍ എന്റെ അച്ഛന്റേം അമ്മേടേം എന്റെയുമൊക്കെ ഫോട്ടോയൊക്കെ വച്ച് ആര്‍ട്ടിക്കിള്‍ കൊടുത്തിരിക്കുന്നൂത്രേ!
വെറും 1000 കോപ്പിയോളം ഇറങ്ങുകയും വെറും 100 പേരോളം വായിക്കുകയും മാത്രം ചെയ്യുന്ന സൊവനീറായിരിക്കാമത്. പക്ഷെ, ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍! ഈ കൊച്ച് സന്തോഷം എനിക്കുണ്ടായതിന്റെ ഒരേയൊരു കാരണം, ഈ ബ്ലോഗിങ്ങാണ്. അതുകൊണ്ടുതന്നെയാണിവിടെ പറഞ്ഞതും. പതിമൂന്ന് വര്‍ഷം മുന്‍പ് മരിച്ചുപോയ എന്റെ അച്ഛനെ, പത്തു വര്‍ഷം മുന്‍പ് മരിച്ചുപോയ എന്റെ അമ്മയെയൊക്കെ ചിലപ്പോള്‍ ആളൂരുള്ള പലരും ഇതുവഴി ഇപ്പോള്‍ ഓര്‍ത്തുകാണും. “ഇത് കൊടകരേലുള്ള രാംപാപ്പന്റെ മോനാണല്ലേ?” എന്ന ചോദ്യങ്ങള്‍ ഞാന്‍ മനസ്സില്‍ കേള്‍ക്കുന്നുണ്ട്.
അവരൊക്കെ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്കും ഭയങ്കര സന്തോഷായേനിരുന്നൂ...ല്ലേ?

27 comments:
ആ.. ഇതൊക്കെയല്ലേ കൊച്ചു കൊച്ചു സന്തോഷങ്ങള്‍..
മ്മടെ ജീവിതോന്നൊക്കെ പറഞ്ഞാ ഇത്രോക്കെയല്ലേ ഒള്ള് അതിന്റെ എടേക്കൂടി ഇച്ചിരിയൊരു തമാശേം.. ദേ ഇപ്പം കാണിച്ച പോലെ ഇച്ചിരിയൊര് സെന്റിമെന്റ്‌സും.. അദൊക്കെയല്ലാണ്ട് ഇപ്പം എന്നാ പറയാനാ എടുത്തോടാ..
പിന്നെ അവർക്ക് സന്തോഷമില്ലാതെ വരുമോ? അവരവിടെ നിന്നും (ചിലപ്പോ ഇരുന്നും) ഒക്കെ അനുഗ്രഹിക്കുന്നതുകൊണ്ടല്ലേ വിശാലാ ഇതൊക്കെ നടക്കേണ്ടപോലെ നടക്കുന്നത്?
വിശാലാ ഒരു സ്മൈലിയുണ്ടേ. :)
വെറുതേ സെന്റിയടിച്ച് എന്നെ മെന്റലാക്കരുത്. പറഞ്ഞേക്കാം. ;) (ആക്കാനെന്തിരിക്കുന്നു എന്നല്ലേ? ഞാൻ കേട്ടെടോ... കേട്ടു.)
സെന്റിയായി...
എങ്കിലും ചിന്ന ചിന്ന ഹാപിനെസ്....
അതൊക്കെ തന്നെ ജീവിതം...
വിശാല്‍ജീ വേറൊരു കാര്യം ചോദിക്കണം എന്നുണ്ടായിരുന്നു.
സന്ദര്‍ഭം നോക്കാതെ ചോദിക്കുന്നത് ശരിയല്ലല്ലോ.
മെയില്‍ അയക്കുന്നതില്‍ വിരോധമില്ലല്ലോ അല്ലേ?
രാവിലെതന്നെ ടെന്‍ഷനാക്കിയല്ലോ വിശാല്‍ജീ.
പതിനഞ്ചു വര്‍ഷം മുന്‍പു വിട്ടുപോയതാണ് ഞങ്ങളുടെ അമ്മ. എനിക്ക് മോന്‍ പിറന്നപ്പോള്‍, പിന്നെ മോളുണ്ടായപ്പോള്‍.. അങ്ങനെ വല്യ വല്യ സന്തോഷങ്ങല്‍ക്കിടയിലും മനസ് നീറും, അമ്മയുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്ത്. അമ്മൂമ്മമാര്‍ക്ക് മാത്രം കൊടുക്കാന്‍ കഴിയുന്ന ലാളനയാണ് ഞങ്ങളുടെ മക്കള്‍ക്ക് നഷ്ടമായത്. പിന്നെ ഇപ്പോള്‍ സ്ഥിരമായി അമ്മയുടെ ഒരു presence വിട്ടിലുണ്ട്ട്ടോ. അമ്മയുടെ പേരാണ് എന്‍റെ മോളെ വിളിക്കുന്നത്. :-)
ഓ ടോ- വഷളാകാത്ത പാതി വഴി എനിക്കുമുണ്ട് ചില മുള്ളിത്തെറിച്ച എടത്താടന്‍ ബന്ധങ്ങള്‍. റൂട്ട് ആളൂരായതുകൊണ്ട് മാഷിനറിയാന്‍ വഴിയില്ല.
എന്താ മേജര്‍ ബ്ലോഗ്പുലീ 'ഒരു ചിന്ന ചിന്ന ആശൈ' പാട്ട്...ശുമ്മ കുത്തിയിരിക്കിന്‍, ഞങ്ങളൊക്കെയിവിടില്ലേ കൂട്ടിന്...
ഈ സൊവനീർ ഉണ്ടായതുകൊണ്ട് ഒരു എടത്താടൻ കൂടി ജീവിച്ചിരിക്കുന്നു എന്നു മനസ്സിലായിക്കാണും ബാക്കിയുള്ള എടത്താടന്മാർക്ക്.
അല്ലാ, വെല്ല പരസ്യോം തടയോ ഈ സൊവനീറില്.
ചാത്തനേറ്: കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ പങ്കു ചേരുന്നു...
ഓ.ടോ.
റിസഷന്‍ കാരണം, ദുബായ് ഫെസ്റ്റിവലിനു ആളില്ലാന്ന് കേള്‍ക്കുന്നു. ഈ സമയം മുതലെടുത്ത് ഒന്നു അങ്ങോട്ടു വന്നലോ, വിശാലാ.
എമിറേറ്റ്സ് റോഡില്‍ നിന്ന് കൊടകരവഴി ആളൂര്‍ക്കുള്ള ഇപ്പോക്ക് സുഖിച്ചുട്ടാാ
-സുല്‍
അവറ്ക്കും സന്തോഷായിട്ടുണ്ടാവൂന്നേയ്... ഒറപ്പായിട്ടും!
തമാശ കലര്‍ത്തിയിട്ടുണ്ടെങ്കിലും അവസാന ഭാഗം മനസ്സില്‍ തട്ടി എഴുതിയതാണെന്ന് മനസ്സിലാക്കാനാകുന്നുണ്ട്
ഏഴെട്ട് വര്‍ഷം മുമ്പ് എമിറേറ്റ്സ് റോഡിലൂടെ ഷാര്‍ജ നാഷണല്‍ പെയിന്‍റ്റിനടുത്തുള്ള ഓഫീസീന്ന് ജബല്‍ അലിയിലേക്ക് പോകുമ്പോള്‍ പേടിയായിരുന്നു. കാരണം റോടില്‍ കണ്ണെത്താദൂരം കൂടിയാല്‍ രണ്ട് ട്രക്ക് കാണും പിന്നെ എന്‍റ്റെ കാറും. ഇടക്ക് പോലീസിന്‍റ്റെ വണ്ടിയും കാണാം.
ഇവിടെ വന്നിട്ട് ആദ്യമായിട്ടും ഇതുവരെ അവസാനമായിട്ടും ഐഡികാര്‍ഡ് ചോദിച്ചത് ഇങ്ങനെയുള്ള ഒരു യാത്രയിലാണ്. ഒരേ ആളുകളായതിനഅലാണോ എന്തോ അറിയില്ല മൂന്ന് കൊല്ലം സ്ഥിരമായി അതിലൂടെപോയിട്ടും പിന്നെ നിര്‍ത്തിച്ചിട്ടില്ല അതേ സമയം മറ്റുപലരേയും നിര്‍ത്തുന്നതും കണ്ടിട്ടുണ്ട്. അന്നത്തെ റോടും ഇന്നത്തെ റോടും തമ്മില്‍ ആനയും ചേനയും തമ്മിലുള്ള വെത്യാസം ഫുള്‍ ട്രാഫിക്ക് !.
വിശാലാ അവസാനം അത് സ്വല്‍പ്പം :(
സത്യം.
ഉള്ളില്‍ തട്ടി എഴുതുന്ന വരികള്‍ക്ക് ഒരു പ്രത്യേക തിളക്കം.
ആളൂര്‍ എടത്താടമ്മാരുടെ സ്കൂളില്‍ പ്ലസ്റ്റു വിന്‍് സീറ്റ് കിട്ടാതെ ഞാന്‍ ചേര്‍ന്നത് RMHS സ്കൂലിലാണ്‍്. പക്ഷെ അന്ന് മുതലാണ്‍ ഈ എടത്താടന്‍സിനെ കുറിച്ച് കേള്‍ക്കാന്‍ തൊടങ്യെ.
ബൈ ദ ബൈ, ഇപ്പൊ ഡൈലി ഡയറി എഴുതാന്‍ സമയം കളയുന്നുണ്ടല്ലോ... നല്ല കാര്യം. പണി പോയിട്ടില്ലല്ലോ ലെ... :)
കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ സന്തോഷം. അതിവിടെ പങ്കുവെച്ചതിലും സന്തോഷം. പക്ഷെ, വിത്സനുമായി ലൈവ് ഇന്റര്‍വ്യൂ വേണ്ടെന്ന് വെക്കണ്ടായിരുന്നു.
പിന്നല്ലാതെ വിശാലാ. ഇതൊക്കെയല്ലേ കൊച്ചു കൊച്ചു സന്തോഷങ്ങള്‍. ഇപ്പോഴും മലയാളത്തിലെ ഏറ്റവും ജനസഞ്ചാരമുള്ള ബ്ലോഗും ഈ വിശാലന്റെ കൈവശമല്ലേ...(എന്റെ ആദ്യാക്ഷരിയിലേക്ക് വരുന്ന പുതിയവരില്‍ ഭൂരിഭാഗവും കൊടകരപുരാണത്തില്‍ നിന്നാണെന്നേ !!)
അവസാനം കുറച്ചു സെന്റിയായി.. സാരമില്ല കേട്ടോ. അവരും തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടാവും.
:) Great, സന്തോഷങ്ങളില്‍ പങ്കു ചേരുന്നു !!!
സെന്റിയാക്കി
പ്രിയപ്പെട്ട വിശാലന്‍ ജി ഞാന്‍ താങ്കളുടെ കൊടകര പുരാണം ആദ്യം മുതല്‍ വായിക്കുന്ന ഒരു വിനീത വായനക്കാരനാണ്. ആദ്യമായാണ് ഒരു കമന്റ് അയക്കുന്നത്. വളരെ മനസ്സില്‍ തട്ടി വായിച്ച കഥകളാണ് അധികവും, കാരണം ഞാനും ഒരു നാടന്‍ പ്രവാസി ആണ്. കൊടകര പുരാണത്തിലെ കൊടും പാപി എവിടെ കാണാതെ പോയി എന്ന് മനസിലായില്ല. With thanks and regards.. Moolan
അപ്പൊ ഈ വിശാലന്‍ ശരിക്കും ഒരു കൊടകരക്കാരന്‍ പച്ച മാനുഷ്യനാനല്ലേ...
nice...........
athu enikku eshtappettu
but, enganeya ee malayalam comment
edathada...i posted my number and u ddnt call me
മനസ്സില്‍ നാടിനെക്കുറിച്ച് ഒരുപാട് ഓര്‍മകള്‍ ഉണര്‍ത്തി
ഇപ്പോള്‍ മതിയാക്കി നാട്ടിലേക്ക് പോണം എന്നു തോന്നുന്നു
Post a Comment