കരുവാന്റെ വളപ്പിലെ കാട്ടു മുയലുകള്‍

Saturday, January 17, 2009

അങ്ങിനെ ഹരിഹരേട്ടന്റെ ജോലിയും പോയി!

“ശ്രീലങ്കന്‍ സേന കിളിനോച്ചിയും പിടിച്ചെടുത്തു“ എന്ന ന്യൂസ് റേഡിയോയിലൂടെ കേള്‍ക്കുന്ന തമിഴ് പുലിയുടെ മാനസികാവസ്ഥയാണ് അടുത്ത സുഹൃത്തുക്കളുടെ ജോലി പോയി എന്ന് കേള്‍ക്കുമ്പോള്‍. :(

കഴിഞ്ഞ വെള്ളിയാഴ്ച ദുബായ് മാരത്തോണ്‍ നടന്നു. കമ്പ്ലീറ്റ് സമ്മാനങ്ങളും കറമ്പന്മാര്‍ അടിച്ചോണ്ടുപോയി. ജുമൈര റോഡില്‍ “കുടിവെള്ളം” എന്ന ബോര്‍ഡ് ഇടക്കിടെ എഴുതി വച്ചേക്കണത് കണ്ടപ്പോള്‍, ഫ്രീയായി ടീ ഷര്‍ട്ട് കിട്ടുമല്ലോ എന്നു കരുതി ഞാനൊന്ന് ഓടിയാലോ എന്ന് കരുതിയതായിരുന്നു. പിന്നെ, റെജിസ്ട്രേഷന്‍ ഫീയുണ്ട് എന്ന് കേട്ടപ്പോള്‍ ആവേശം ഒന്നടങ്ങി. തന്നെയുമല്ല, 40 കിലോ മീറ്ററേയ്! അതും 10 ഡിഗ്രിക്കടുത്ത് ടെമ്പറേച്ചറില്‍ രാവിലെ 6:30 ന്. മൂത്രസഞ്ചി തവള എയര്‍ പിടിച്ച പോലെയാലും ഞാന്‍ വെള്ളിയാഴ്ച എട്ടുമണി കഴിയാണ്ട് എണീക്കില്ല. പിന്നെയല്ലേ... ഈ മഞ്ഞത്ത് 40 കിലോ മീറ്റര്‍! എന്റെ പട്ടി ഓടും.

“ഹരിഹരേട്ടോ മാരത്തോണ്‍ ഓടുന്നുണ്ടോ?“ എന്ന് ചോദിക്കാന്‍ വിളിച്ചപ്പോഴാണ്, കമ്പനിയില്‍ നിന്ന് ആളെ ഓടിച്ച കാര്യം പറഞ്ഞത്. സംഗതി ആള്‍ക്ക് നാട്ടില്‍ പോയാല്‍ വല്യ കഷ്ടപാട് വരും എന്ന് തോന്നുന്നില്ല. എങ്കിലും, ജോലി പോവുക എന്നത് ഒരു ഫീലിങ്ങ് തന്നെയല്ലേ? ഡൈലി റുട്ടീനില്‍ നിന്ന് മാറി വേറെ... അതും ഒരു സങ്കടം തന്നെ.

കരുവാന്റെ വളപ്പിലെ മുയലുകളുടെ പോലെയായി ഇവിടെ ബഹുഭൂരിപക്ഷവും. പതിനാല് കൊല്ലത്തിനിടക്ക് ഇവിടെയുള്ള ആളുകള്‍ക്ക് ഇത്രക്കും റ്റെന്‍ഷന്‍ വന്ന് ഞാന്‍ കണ്ടിട്ടില്ല.

പണ്ട് ഇറാക്ക്, കുവൈറ്റ് ആക്രമിച്ച റ്റൈമില്‍, കുവൈറ്റ് കാരോട് “നിങ്ങള്‍ടവിടെ ബോംബ് വീണോ?” എന്ന് ചോദിക്കും പോലെയാണിപ്പോള്‍ ഇവിടെ. ആരുവിളിച്ചാലും ആദ്യ ചൊദ്യം “അവിടെ കമ്പനിയില്‍ ബിസിനസ് എങ്ങിനെ?” എന്നാണ്. എന്നുവച്ചാല്‍, എത്ര നാളുകൊണ്ട് പണി പോകും?? എന്നത് തന്നെ.

ഇന്നലെ മീന്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ “ചാള, അയില“ തുടങ്ങിയ ഐറ്റംസിനാണ് ഇപ്പോള്‍ കൂടുതല്‍ ചിലവ് എന്നാണറിഞ്ഞത്. നല്ല പെടക്കണ ചാള കിലോക്ക് അഞ്ച് ദിര്‍ഹമേയുള്ളൂ. ഞാനും വാങ്ങി 2 കിലോ.

ഓടോ: പിടക്കണ ചാളയെ (ജീവനോടെ) ബ്ലോഗര്‍മ്മാര്‍ ആരെങ്കിലും കണ്ടവരുണ്ടോ?

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP