വീണ്ടും മുക്കാലിഫ

Sunday, January 18, 2009

തണുത്ത വെളുപ്പാന്‍ കാലത്ത് തന്നെ ഗിഫ്റ്റ് വൌച്ചര്‍ കിട്ടി, ജുമൈര റോഡില്‍ വച്ച്. വെറും തുശ്ചമായ 80 കി.മി.യിലായിരുന്നു ഞാന്‍. എന്നിട്ടും ആ ദുഷ്ടന്‍, ക്യാമറ എന്നെ ഫോട്ടോയെടുത്തുകളഞ്ഞു.


രാവിലെ ചേച്ചിക്കൊന്ന് വിളിച്ചേക്കാമെന്ന് കരുതി, ഹാന്‍സ്ഫ്രീ ചെവിട്ടില്‍ തിരുകി ഉറപ്പിച്ചോണ്ടിരിക്കേയാണ്, മുന്നില്‍ മിന്നായ പ്രഭ കണ്ടത്. ഒരു സമാധാനത്തിനായി രണ്ടു സൈഡിലേക്കും ഒന്ന് നോക്കി, വേറെ വല്ല വണ്ടിയും അടുത്തുണ്ടോ? ഇന്നത്തെ ഭാഗ്യവാന്‍ അവരാരെങ്കിലുമാണോ? എന്ന ലൈനില്‍. ഒരു മ. കു.വും (മനുഷ്യ കുഞ്ഞും) ഇല്ലായിരുന്നൂ! :(.

ബ്ലഡ് ഗ്രൂപ്പ് ഏതായാലും മനുഷ്യന്‍ ബി പോസറ്റീവ് ആയാല്‍ മതി എന്നല്ലേ? ഇതിലും വല്യ മുക്കാലിഫ കിട്ടാനിരുന്നാണെന്ന് കരുതി സമാധാനിക്കാം. ഹും!

എന്നാലും 210 ദിര്‍ഹം... എന്നുവച്ചാല്‍ പ്രിയ ബേക്കറിയില്‍ കൊടുത്തിരുന്ന കാലത്ത്, 546 കുപ്പി പാലിന്റെ കാശാണ്. (210 x 13 = 2730 / 5 = 546) അതോര്‍ക്കുമ്പോഴാണ്!

ഇന്നലെ ജി.എം.നോട്, താ‍മസം ജെബെല്‍ അലിക്കടുത്ത് എവിടേക്കെങ്കിലും ഏപ്രിലോടെ മാറ്റുന്നതിനെ കുറിച്ച് സംസാരിച്ചു. ഷാര്‍ജ്ജയില്‍ നിന്ന് പോക്കുവരവ് ഒരു രക്ഷയുമില്ലാണ്ടായി. ഇന്നലെ രാവിലെ ആറുമണിക്ക് ഇറങ്ങിയ ഞാന്‍ രണ്ടു മണിക്കൂറും മുനുസവും കൊണ്ടാണ് ഓഫീസിലെത്തിയത്. ഒരു മണിക്കൂറോളം ഒരു സ്പോട്ടില്‍ അങ്ങടൂല്യ ഇങ്ങടൂല്യ എന്ന നിലക്ക് കിടന്നു.

താമസം മാറുന്നതിനെ പറ്റി പറഞ്ഞത്, ഒരു നമ്പറും കൂടെയായിരുന്നു. ഓടുന്ന കുത്തക്ക് ഒരു മുഴം മുന്‍പേ റോള്‍. “മാറാന്‍ വരട്ടേ!” എന്നെങ്ങാനും പറഞ്ഞാല്‍ പിന്നെ കാര്യങ്ങളുടെ കിടപ്പുവശം ഊഹിച്ച് കാല്‍ക്കുലേഷന്‍ തുടങ്ങാലോന്ന് വച്ചിട്ടുകൂടെയാണ്.


“എപ്പോള്‍ മാറേണ്ടതായിരുന്നു!“ എന്നാണ് ചുള്ളന്‍ പറഞ്ഞത്.

സത്യത്തില്‍ എന്റെ ജി.എം. ആക്വചലി ആളൊരു നല്ല മനുഷ്യനാണ്. 56 വയസ്സായി. എങ്കിലും കല്ലൊരല് പോലെയാണ് ബോഡി. ഡൈലി 8 കിലോ മീറ്റര്‍ ഓടുമത്രേ. അതും പത്തിരുപത് കൊല്ലമായി, മുടക്കമില്ലാതെ. സമ്മതിച്ചു ട്ടാ. എന്ത് ക്ലൈമറ്റ് ചേഞ്ചുണ്ടായാലും, മീശമാധവേട്ടന്‍ ഒന്ന് ചുമക്കുക പോലും ചെയ്യില്ല. നാല്പത് വയസ്സ് കഴിഞ്ഞ നമ്മുടെ ടീം, കണ്ട ചിക്കനും മട്ടനും വച്ചലക്കി, കള്ളും കുടിച്ച്, വയറും ചാടി ഷുഗറും പ്രഷറും കൊളത്തില്‍ സ്റ്റോണും കൊണ്ട് (കട്:വക്കാരി) “എന്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട്, ബാക്കിയുള്ളവന്റെ ജന്മം പോയി“ എന്ന് പറഞ്ഞ് നടക്കുന്നു. ഇത് അമ്പത്താറ് വയസ്സിലും കടേശമുറി യായി നടക്കുന്നു.

ഇന്നലെ മാമ്പ്രക്കാരന്‍ പ്രമാണി, നാട്ടില്‍ നിന്നും വന്നു. എയര്‍പോര്‍ട്ടില്‍ രാത്രി പതിനൊന്നുമണിക്ക് പോകേണ്ടതുകൊണ്ട്, താരേ സമീന്‍ പര്‍ എടുത്ത് കണ്ടു. ഗംഭീര പടം.

ഇന്നലെ കൊടകര അമ്പായിരുന്നു. അവന്‍ വീട്ടില്‍ നിന്ന് ബീഫ് ഫ്രൈ കൊണ്ടുവന്നിരുന്നു. അവന്റെ അമ്മക്ക് നോണ്‍ വെജുണ്ടാക്കാന്‍ ഭയങ്കര എയിമാണ്. വിക്ടോറിയയില്‍ പഠിക്കുമ്പോള്‍ എല്ലാ കൊല്ലം അമ്പിനും അവന്റെ വീട്ടില്‍ പോയി മാത്തനും ഞാനും കൂടെ നല്ല പെരുക്ക് പതിവുണ്ട്. (അവന്റെ അമ്മക്ക് അതൊക്കെ ഇപ്പഴും ഓര്‍മ്മയുണ്ട്.. എങ്ങിനെ മറക്കും? ഒരോ കിലോയല്ലേ തീര്‍ത്തുകൊടുക്കാറ്!)

കിടന്നപ്പോള്‍ 12 മണി
എണീറ്റത്: 4:30. ശോ!

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP