അപ്പാപ്പന്റെ ഗ്രോസറിയും അമ്മാമ്മേടെ ലൈബ്രററിയും!

Tuesday, May 26, 2009

ഷാര്‍ജ്ജ ഇത്തിഹാദ് റോഡില്‍ നിന്ന് ‍ അല്‍ഖാനിലേക്ക് ഇടത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ ബില്‍ഡിങ്ങിലാണ്, അറബി അപ്പാപ്പന്റെ അല്‍ മാലിഖ ഗ്രോസറി.

വെളുത്ത കന്തൂറയും തലേക്കെട്ടുമായി ‍നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമുതിര്‍ത്ത് സദാ ഖുറാന്‍ പാരായണത്തില്‍ മുഴുകിയിരിക്കുന്ന അപ്പാപ്പന്റെ റോള്‍ കണ്ടിട്ട്, ചില ഗവണ്മെന്റ് ഉദ്ദ്യോഗസ്ഥന്മാരെ പോലെ കസറ്റമേഴ്സിനെ കെയറ് ചെയ്യാത്ത മൊശകോടന്‍ ടൈപ്പാണെന്നാണ് ആദ്യം വിചാരിച്ചിരുന്നത്.

ഏയ്. ആണുങ്ങളോട് മാത്രമേ അങ്ങിനെയുള്ളൂ! ഒരു ലെബനാനി വട്ടച്ചക്കാല കടയില്‍ വന്നപ്പോള്‍ അപ്പാപ്പന്റെ ആ മുഖപ്രസാദവും കസ്റ്റമര്‍ കെയറും കിന്നാരവും ഒന്ന് കാണേണ്ടതായിരുന്നു.

അങ്ങിനെയാണ് ഞാനപ്പാപ്പന്റെ മനോഘടന ഊഹിച്ചെടുത്തത്. ഈ അണ്ഢഹഠാകത്തിലെ എല്ലാ ആണുങ്ങളേം പോലെ പെണ്ണുങ്ങളോടുള്ള ആ സോഫ്റ്റ് കോര്‍ണര്‍ ചുള്ളന് ഇത്തിരി ഓവറാണെന്നതൊഴിച്ചാല്‍ അപ്പാപ്പനെ എനിക്ക് ഭയങ്കരമായി ഇഷ്ടമായി.

50 വയസ്സ് കഴിയുന്നതോടെ, ‘എന്റെ എല്ലാ ആഗ്രഹങ്ങളും ഉത്തരവാദിത്വങ്ങളും തീര്‍ന്നു. എന്ന് വേണേല്‍ ഞാന്‍ റെഡി!’ എന്ന് അഹങ്കാരത്തോടെ കാലനെ വെല്ലുവിളിക്കുന്നവരുടെ എണ്ണം ദിനം തോറും കൂടുന്ന മലയാളി സമൂഹത്തില്‍ (റെഫ്. മാതൃഭൂമി ചരമകോളം) നിന്നുള്ള എനിക്ക് എഴുപത് പ്ലസിലും ഊര്‍ജ്ജസ്വലനും ശിങ്കാരവേലനുമായ അപ്പാപ്പനെ ഇഷ്ടമാവാതെ എങ്ങിനെ?

കഴിഞ്ഞ ഒരു വര്‍ഷമായി അറബി അപ്പാപ്പന്‍ എന്നെയെന്നും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്.

തലയിലിട്ടേക്കുന്ന ടു ബൈ ടു വെള്ളത്തുണിയുടെ സൈഡിലൂടെ വെളുവെളുത്ത കൃതാവ് ഇറങ്ങി ട്രിം ചെയ്ത കുറ്റി താടിയില്‍ ലയിച്ചിരിക്കുന്നു. ചെമ്പന്‍ കളറില്‍ വിടര്‍ന്ന കണ്ണുകള്‍. കുട്ടിത്തം മുറ്റുന്ന മുഖം. ഒതുങ്ങിയ നെഞ്ചിന്‍ കൂട്, ഒട്ടും മുന്നോട്ടേക്കില്ലാത്ത വയര്‍!

പിന്നെ ഒന്നും കണ്ടൂട. കന്തൂറയിട്ടേക്കുകയാണല്ലോ? പിറകീക്കോടെ പോയി ആ ഉടുപ്പങ്ങ് പൊക്കിപ്പിടിച്ചാല്‍ അടക്കാര വാരി പോലുള്ള രണ്ട് കാലുകള്‍ കൂടെ കാണുമായിരിക്കും!

അപ്പാപ്പന്റെ കടയില്‍ നിന്ന് ഞങ്ങള്‍ സാധാരണയായി വെള്ളവും വല്ലപ്പോഴും ഖുബൂസും മാത്രമേ വാങ്ങലുള്ളൂ. ഇച്ചിരിക്കോളം പോന്ന കടയില്‍ കാര്യമായൊന്നും ഒന്നും വില്‍ക്കാന്‍ വച്ചിട്ടില്ലെന്ന് മാത്രമല്ല, ഉള്ളതിന് തന്നെ 100% മാര്‍ജ്ജിനിലാണ് കച്ചോടം. ബില്‍ഡിങ്ങിലെ അറബി പിള്ളാരെ പറ്റിക്കാന്‍ നമ്മുടെ പൂരപ്പറമ്പിലൊക്കെ കിട്ടുന്നതരം ‘തത്തമ്മ‘ ‘തോക്ക്’ പോലുള്ള ടോയ്സും വിലകുറഞ്ഞ കളറ് മിഠായികളും ചിപ്സുകളും ജൂസുകളുമൊക്കെയാണ് മെയിന്‍ കച്ചോടം.

ഒരിക്കല്‍ ബിസ്കറ്റ് വാങ്ങാന്‍ പോയപ്പോള്‍, സംഭവം നോക്കിയിട്ട് കാണാതെ, ‘ഇത് എവിടെ ഒളിപ്പിച്ച് വച്ചേക്കണൂ?’ എന്ന് ചോദിച്ചപ്പോള്‍, അപ്പാപ്പാന്‍ എണീറ്റു വന്ന്

‘ദാണ്ടേ...ആ കൊക്കിരിക്കുന്ന പാടം മുഴുവന്‍ പവിഴമാ!’ എന്ന് പണ്ട് മാത്തേട്ടന്‍* കൃഷി ഭവനില്‍ നിന്ന് വന്ന മാഡത്തിനോട് പറഞ്ഞ സ്റ്റൈലിലാണ് ഒരു റാക്കറ്റിന് നേരെ കൈ വളച്ച് വീശി കാണിച്ചുതന്നത്.

ഞാന്‍ നോക്കിയപ്പോള്‍ ഏറിവന്നാല്‍ റ്റിഫാനിയുടെ ഒരു നാലഞ്ച്‍ തരം വിലകുറഞ്ഞ ബിസ്കറ്റുണ്ട്. വേറെ ഒന്നുമില്ല.

‘എനിക്കിതൊക്കെ ധാരാളമാണ്. പക്ഷെ, പിള്ളാര്‍ക്ക് ഇത് വാങ്ങി കൊടുക്കലില്ല!’ എന്ന് പറഞ്ഞ് തിരിച്ച് പോരുകയായിരുന്നു.

കൊടകര ദ്വാരക തീയറ്ററിന്റെ തൊട്ടടുത്ത് പണ്ടൊരു കേക്കുണ്ടാക്കുന്ന കമ്പനിയുണ്ടായിരുന്നു. കനം കുറഞ്ഞ മഞ്ഞക്കളറിലുള്ള കേക്കാണ്. അതുണ്ടാക്കുന്ന ആള്‍ സ്കേയില്‍ വച്ചാണത് വെട്ടി കഷ്ണങ്ങളാക്കുക. ഒരു പീസിന് പത്ത് പൈസയാണ് വില. പക്ഷെ, അത് നഷ്ടമാണ്. വെട്ട് കഴിഞ്ഞാല്‍ അരികും മൂലയും ഡിസ്കൌണ്ട് റേയ്റ്റില്‍ കിട്ടും. ഇത് 25 പൈസക്ക് വാങ്ങിയാല്‍ സ്കൂള്‍ മുതല്‍ വീട് വരെ ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്ക് ഇഷ്ടമ്പോലെ കഴിക്കാനുണ്ടാകും. വെട്ട് വൃത്തി കുറഞ്ഞ ചില വല്യ പീസുകളും കിട്ടാറുണ്ട്!

അറബി അപ്പാപ്പനെ ഡെലിവറിയില്‍ സഹായിക്കാന്‍ രണ്ട് അസിസ്റ്റന്റുകളുണ്ട് . രണ്ടുപേരും ബംഗ്ലാദേശുകാരാണ്.

ഒരുത്തന് ഒരു ഇരുപത് വയസ്സുണ്ട്. മറ്റവന്‍ മുലകുടി മാറാത്തത്രക്കും തീരെ ചെറുതാ.

കഴിഞ്ഞ തണുപ്പിന് വെള്ളം കൊണ്ട് സീനിയര്‍ അസിസ്റ്റന്റ് വരുന്നത് കണ്ട്, സത്യത്തില്‍ ഞാന്‍ പേടിച്ചുപോയി.

കാല്‍ വരെ നീളുന്ന ഒരു കറുത്ത സ്വെറ്ററും തൊപ്പിയും വച്ച് വല്ല ജെയിംസ് ബോണ്ടിനെപ്പോലെയായിരുന്നു, വെള്ളം കുപ്പിയും താങ്ങി വാതില്‍ പടിക്കല്‍ നിന്നത്.

‘ഒരു പിസ്റ്റളും കൂടെ കയ്യില്‍ കരുതാമായിരുന്നു!’ എന്ന് പറഞ്ഞപ്പോള്‍ എന്നെ ദേഷ്യത്തില്‍ ഒന്ന് നോക്കി ആള്‍ പോയി. പാമ്പുകടിക്കാന്‍ ഞാന്‍ പറഞ്ഞത് മനസ്സിലാവാഞ്ഞ്, ഇനി ബംഗാളികള്‍ എല്ലാം കൂടി വന്ന് എന്നെ കുനിച്ച് നിര്‍ത്തി നടുമ്പൊറത്തിടിക്കുമോ എന്ന് രണ്ട് ദിവസം റ്റെന്‍ഷനുണ്ടായിരിന്നു. ഒന്നും സംഭവിച്ചില്ല!

ഒരു മാസം മുന്‍പായിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് വെള്ളത്തിന് വിളിച്ച് പറഞ്ഞപ്പോള്‍, ആരും ഫോണെടുക്കുന്നില്ല. അപ്പാപ്പന്‍ പ്രാര്‍ത്ഥിക്കുകയായിരിക്കും എന്ന് കരുതി, അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വിളിച്ചു. ഇല്ല, എടുക്കുന്നില്ല.

അന്ന് വൈകുന്നേരം പുറത്ത് പോയപ്പോള്‍ കാര്യമറിയാന്‍ അല്‍ മാലിഖയിലേക്കൊന്ന് നോക്കി. കട അടഞ്ഞുകിടക്കുന്നു. കാര്യം തിരക്കാന്‍ അസിസ്റ്റന്റുകളെ നോക്കിയപ്പോള്‍ ആരെയും കാണുന്നില്ല. വാച്ചുമാനോട് ചോദിച്ചപ്പോള്‍ ആള്‍ക്കുമറിയില്ല.

എഴുപത് വയസ്സുകഴിഞ്ഞ അപ്പാപ്പന്‍ വിശുദ്ധരോട് കൂടെ സന്തോഷിക്കുന്നതിനായി (ഉം!)കര്‍ത്താവില്‍ നിദ്രപ്രാപിച്ചതാവുമെന്ന് സ്ഥിരീകരിക്കാന്‍ ഞങ്ങള്‍ക്കും, ബില്‍ഡിങ്ങില്‍ ഞങ്ങള്‍ക്കു പുറമേയുള്ള ഒരേയൊരു മലയാളി ഫാമിലിയായ ചാര്‍ളിച്ചായനും യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല.

:(


ഒയാസിസ് വാട്ടര്‍ ബോട്ടില്‍ കാണുമ്പോഴും ടിഫാനി ബിസ്കറ്റ് കാണുമ്പോഴും രാത്രി ഒറ്റക്ക് ലിഫ്റ്റില്‍ പോകുമ്പോഴും അപ്പാപ്പന്റെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടി. അപ്പാപ്പനോടുള്ള ആദസൂചകമായി ഞങ്ങള്‍ ഒയാസിസ് വാട്ടര്‍ നിര്‍ത്തി, പകരം നെസ്ലേ വാങ്ങി. നമുക്ക് അത്രയൊക്കെയല്ലേ പറ്റൂ?

പെണ്ണുങ്ങളെ കാണുമ്പോള്‍ ഇത്തിരി സൈഡ് വലി ഉണ്ടെങ്കിലും അപ്പാപ്പന്‍ നല്ലവനായിരുന്നു എന്ന് പലതവണ എനിക്ക് തോന്നി.

* * *

കൃത്യം ഒരാഴ്ചക്കാലം അപ്പാപ്പന്റെ ഓര്‍മ്മള്‍ എരുമയുടെ തലയുടെ മുകളില്‍ കറങ്ങുന്ന പുഴീച്ചകളെപ്പോലെ എന്റെ തലക്കുമുകളില്‍ വട്ടം കറങ്ങി, ഗള്‍ഫില്‍ വച്ച് അന്തരിച്ച കാസര്‍കോടുള്ള ചില ഗള്‍ഫുകാര്‍ നാട്ടില്‍ പ്രത്യക്ഷപ്പെടുന്ന പോലെ അപ്പാപ്പാന്‍ വീണ്ടും ഗ്രോസറിയില്‍ വരുന്നത് വരെ.

ആള്‍ എമര്‍ജന്‍സില്‍ ലീവിന് ഒന്ന് ഇറാക്ക് വരെ പോയതായിരുന്നു ത്രേ! പാവം.

----------
ഇതിന്റെ തുടര്‍ഭാഗം ‘അമ്മാമ്മയുടെ ലൈബ്രററി‘ ഉടന്‍ പോസ്റ്റ് ചെയ്യുന്നതാണ്.

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP